ഹോങ്കോംഗ്: ഹോങ്കോംഗ് ജനത ഇപ്പോൾ അനുഭവിക്കുന്ന സ്വയംഭരണവും മറ്റ് ആനുകൂല്യങ്ങളും 2047നുശേഷവും നിലനിർത്തണമെങ്കിൽ ബെയ്ജിംഗിനോടു കൂറു പുലർത്തണമെന്നു ചീഫ് എക്സിക്യുട്ടീവ് കാരി ലാം. പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് കാരി ലാം നിലപാട് വ്യക്തമാക്കിയത്.
ഇപ്പോഴത്തെ നിലയിൽ 2047ൽ ഹോങ്കോംഗിന്റെ പ്രത്യേക പദവി അവസാനിക്കും.ബ്രിട്ടീഷ് കോളനിയായ ഹോങ്കോംഗ് 1997ലാണ് ചൈനയ്ക്കു വിട്ടുകിട്ടിയത്. അന്പതു വർഷത്തേക്ക് ഹോങ്കോംഗിലെ മുതലാളിത്ത സന്പദ് വ്യവസ്ഥ നിലനിർത്തുമെന്നും ജനങ്ങൾക്ക് നിലവിലുള്ള സ്വാതന്ത്ര്യവും അവകാശങ്ങളും വെട്ടിക്കുറയ്ക്കില്ലെന്നും ചൈന വ്യക്തമാക്കിയിരുന്നു.
ഇതിനിടെ ഏഴുമാസം മുന്പു പൊട്ടിപ്പുറപ്പെട്ട ജനാധിപത്യ പ്രക്ഷോഭം ഹോങ്കോംഗിലെ സന്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമേല്പിച്ചിരിക്കുകയാണ്. കുറ്റവാളിക്കൈമാറ്റ ബില്ലിന്റെ പേരിൽ ആരംഭിച്ച സമരം ബിൽ പിൻവലിച്ചെങ്കിലും കൂടുതൽ ജനാധിപത്യ അവകാശങ്ങൾ ഉന്നയിച്ച് തുടരുകയാണ്. ഒരു രാജ്യം രണ്ടു ഭരണരീതി എന്ന സന്പ്രദായം 2047നുശേഷവും തുടരണമെങ്കിൽ ബെയ്ജിംഗിന്റെ അധികാരത്തെ വെല്ലുവിളിക്കുന്ന സ്ഥിതിയിലേക്ക് പോകരുതെന്നു കാരി ലാം മുന്നറിയിപ്പു നൽകി.
ചില തെറ്റിദ്ധാരണകളുടെ പേരിൽ കുഴപ്പം കുത്തിപ്പൊക്കരുതെന്ന് അവർ യുവജനങ്ങളോട് അഭ്യർഥിച്ചു. പോലീസിനെതിരേ സമരക്കാർ ഉന്നയിക്കുന്ന ആരോപണങ്ങൾ അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു. സമരക്കാരെ നേരിടുന്ന കാര്യത്തിൽ കാരി ലാമിന് ബെയ്ജിംഗ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ബെയ്ജിംഗിനെ അനുസരിക്കാൻ ഹോങ്കോംഗുകാരോടു കാരി ലാം
12:07 AM Jan 17, 2020 | Deepika.com