മുംബൈ: ഇന്ത്യയിലെ ചെറുകിട വ്യവസായ സംരംഭങ്ങൾക്കായി ഒരു ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന ആമസോണ്‍ മേധാവി ജെഫ് ബെസോസിന്റെ പ്രഖ്യാപനത്തെ നിസാരവത്കരിച്ചു കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയൽ.
ആമസോണിന്റെ നിക്ഷേപം ഇന്ത്യക്കു വലിയ ഉപകാരമൊന്നുമില്ലെന്നു ഗോയൽ പറഞ്ഞു. ആമസോണും ഫ്ലിപ്കാർട്ടും ഇന്ത്യയിലെ വിദേശ നിക്ഷേപ ചട്ടങ്ങൾ ലംഘിച്ചെന്ന കേസിൽ കോന്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ അന്വേഷണം നേരിടുന്ന അവസരത്തിൽ ബെസോസ് ഇന്ത്യയിൽ എത്തിയത് ഏറെ വിമർശനങ്ങൾക്കും വിലയിരുത്തലുകൾക്കും ഇടയാക്കിയിരുന്നു.
ആമസോണ്‍ മേധാവിയുടെ പ്രഖ്യാപനം കേന്ദ്രമന്ത്രി തള്ളിയതു കേസിൽ കേന്ദ്രസർക്കാരിന്റെ നിലപാടു വ്യക്തമാക്കുന്നതാണെന്ന വിലയിരുത്തലുകളുണ്ട്. വിദേശ ഇകൊമേഴ്സ് കന്പനികൾക്കെതിരേയുള്ള ആരോപണങ്ങൾ ഏറെ ഗൗരവതരമാണെന്നും ഗോയൽ കൂട്ടിച്ചേർത്തു. ദീപാവലി ഉൾപ്പെടെയുള്ള ഉത്സവവേളയിൽ ഇ-കൊമേഴ്സ് കന്പനികൾ ഇന്ത്യയിലെ വിദേശനിക്ഷേപ ചട്ടങ്ങൾ ലംഘിക്കുന്നതായി കോണ്‍ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ഉൾപ്പെടെയുള്ള സംഘടനകൾ നേരത്തേ ആരോപണമുന്നയിച്ചിരുന്നു. ഇതേത്തുടർന്നാണ് സിസിഎെ അന്വേഷണം ആരംഭിച്ചത്.
ആമസോണിന്റെ നിക്ഷേപം: വലിയ കാര്യമൊന്നുമില്ലെന്ന് പിയൂഷ് ഗോയൽ
11:21 PM Jan 16, 2020 | Deepika.com