ടെഹ്റാൻ: അബദ്ധത്തിൽ മിസൈൽ പ്രയോഗിച്ച് യുക്രെയ്ൻ വിമാനം വീഴ്ത്തി 176 പേരുടെ മരണത്തിനിടയാക്കിയ സംഭവം പ്രത്യേക കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നു ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി നിർദേശിച്ചു. ഇതു സാധാരണ കേസല്ല. ലോകം മുഴുവൻ നമ്മെ ഉറ്റുനോക്കുകയാണ്. വേദനാജനകവും പൊറുക്കാനാവാത്തതുമായ സംഭവമാണു നടന്നത്. മിസൈൽ തൊടുത്തുവിടാനുള്ള ബട്ടൺ അമർത്തിയ ഒരാളിൽമാത്രം ഉത്തരവാദിത്വം ഒതുങ്ങില്ല. ബന്ധപ്പെട്ട എല്ലാവരെയും കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതുണ്ടെന്നു റുഹാനി ടിവി പ്രസംഗത്തിൽ പറഞ്ഞു.
ഇതിനിടെ വിമാന ദുരന്തക്കേസിൽ ഏതാനും പേരെ അറസ്റ്റ് ചെയ്തെന്ന് ജുഡീഷറി വക്താവ് ഗുലാം ഹുസൈൻ ഇസ്മയിൽ അറിയിച്ചു. എത്രപേർ അറസ്റ്റിലായെന്നും മറ്റുമുള്ള വിശദ വിവരങ്ങൾ വ്യക്തമല്ല.വിമാന ദുരന്തത്തിന്റെ യഥാർഥ കാരണം വിശദീകരിക്കാൻ അധികൃതർ കാലതാമസം വരുത്തിയതിനെക്കുറിച്ചും അന്വേഷണം വേണമെന്നു റുഹാനി പറഞ്ഞു. ദുരന്തമുണ്ടായ ബുധനാഴ്ച മുതൽ വെള്ളിയാഴ്ച സുപ്രീം നാഷണൽ കൗൺസിൽ ചേർന്നതു വരെ നടന്ന എല്ലാ സംഭവങ്ങളും ബന്ധപ്പെട്ടവർ ജനങ്ങളോടു വിശദീകരിക്കണം. മേലിൽ ഇത്തരം സംഭവം ആവർത്തിക്കില്ലെന്ന് ഇറാൻ ജനതയ്ക്ക് ഉറപ്പു ലഭിക്കുകയും വേണം.
ഈ മാസം മൂന്നിന് അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ ഖുദ്സ് ഫോഴ്സ് കമാൻഡർ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇറാൻ ഇറാക്കിലെ യുഎസ് താവളങ്ങൾക്കു നേരേ മിസൈൽ ആക്രമണം നടത്തിയിരുന്നു. അമേരിക്കയുടെ പ്രതികാര നടപടി ഭയന്ന് രാജ്യം ഏറെ ജാഗ്രതയിലുമായിരുന്നു. ആ സമയത്താണ് ടെഹ്റാനിൽ നിന്ന് യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്കു പോകാൻ പറന്നുയർന്ന വിമാനം മിസൈലേറ്റു വീണത്. ആദ്യം നിഷേധിച്ചെങ്കിലും അബദ്ധത്തിൽ വിമാനത്തിനു നേർക്കു മിസൈൽ പ്രയോഗിച്ചത് തങ്ങളുടെ സൈന്യമാണെന്ന് ഇറാൻ പിന്നീടു സമ്മതിച്ചു. കനേഡിയൻ സ്വദേശികൾ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 176 പേരും കൊല്ലപ്പെട്ടു. അമേരിക്ക അയച്ച ക്രൂസ് മിസൈലാണെന്നു തെറ്റിദ്ധരിച്ചാണു വിമാനത്തിനു നേർക്ക് മിസൈൽ അയച്ചതെന്ന് ഇറാൻ സൈനിക വക്താവ് പറഞ്ഞു.
വിമാന ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ സഹകരിക്കാൻ യുഎസ്, ഫ്രഞ്ച്, യുക്രെയ്ൻ, കനേഡിയൻ ഉദ്യോഗസ്ഥരെ ഇറാൻ ക്ഷണിച്ചു. കാനഡയുടെ ഗതാഗത സുരക്ഷാ ബോർഡ് അധികൃതർ ഇറാനിലേക്കു തിരിച്ചിട്ടുണ്ട്.
യുക്രെയ്ൻ വിമാന ദുരന്തം: പ്രത്യേക കോടതി വേണമെന്നു റുഹാനി
12:14 AM Jan 15, 2020 | Deepika.com