ന്യൂഡൽഹി: ഭക്ഷ്യവിലക്കയറ്റം മൊത്ത വിലസൂചിക (ഡബ്ല്യുപിഐ) ആധാരമായുള്ള വിലക്കയറ്റ നിരക്കിലും വലിയ വർധന ഉണ്ടാക്കി. നവംബറിലെ 0.58 ശതമാനത്തിൽനിന്നു ഡിസംബറിലെ മൊത്തവിലക്കയറ്റം 2.59 ശതമാനമായി.
ഏഴുമാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഡിസംബറിൽ ചില്ലറവിലക്കയറ്റം 7.35 ശതമാനത്തിലേക്ക് ഉയർന്നിരുന്നു. ചില്ലറ വില സൂചികയിൽ ഭക്ഷ്യവസ്തുക്കളുടെ വിലയ്ക്കു 45 ശതമാനം പങ്കുണ്ട്. മൊത്തവില സൂചികയിൽ അവയ്ക്ക് 15 ശതമാനം പങ്കേ ഉള്ളൂ. മൊത്തവില സൂചികയിൽ ഉത്പാദകർ മൊത്തവില്പനക്കാരിൽനിന്ന് ഈടാക്കുന്ന വിലയാണ് കണക്കിലെടുക്കുക. ചില്ലറ വില സൂചികയിൽ ഉപയോക്താക്കൾ ഓരോന്നിനും നൽകുന്ന വില ഉൾപ്പെടുത്തുന്നു. ഇതുമൂലം ചില്ലറ വിലക്കയറ്റം എപ്പോഴും മൊത്ത വിലക്കയറ്റത്തേക്കാൾ കൂടുതലായിരിക്കും.
മൊത്ത വില സൂചികയിൽ ഭക്ഷ്യവിലക്കയറ്റം 13.24 ശതമാനമായി. ഇതിൽതന്നെ സവാളയുടേത് 455.8 ശതമാനമാണ്. പച്ചക്കറികളുടേത് 69.69 ശതമാനവും.ചില്ലറവിലക്കയറ്റവും മൊത്ത വിലക്കയറ്റവും ഒരേപോലെ വർധിക്കുന്നത് വിലക്കയറ്റം ഗൗരവമേറിയതാണെന്നു കാണിക്കുന്നു.
ഭക്ഷ്യേതര വസ്തുക്കളുടെ വിലക്കയറ്റം 7.72 ശതമാനമായി കൂടി. തലേമാസം ഇത് 1.93 ശതമാനമായിരുന്നു. ഫാക്ടറി ഉത്പന്നങ്ങളിൽ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം 6.89 ശതമാനമായി വർധിച്ചു. മറ്റുള്ളവയുടെ വിലയിൽ 0.25 ശതമാനം ഇടിവുണ്ട്.
വിലക്കയറ്റം നിയന്ത്രണംവിട്ടു കയറുന്നത് ബജറ്റ് കണക്കുകൾ തെറ്റിക്കും. ഒപ്പം പാവപ്പെട്ടവരുടെ ജീവിതം കൂടുതൽ ദുരിത പൂർണമാക്കും.
മൊത്തവിലയിലും വലിയ കുതിപ്പ്
11:29 PM Jan 14, 2020 | Deepika.com