ന്യൂഡൽഹി: ഡിസംബറിലെ ചില്ലറ വിലക്കയറ്റം ഞെട്ടിക്കുന്നതായി. എന്നാൽ വലിയ ഞെട്ടൽ വരാനിരിക്കുന്നതേയുള്ളൂ. ജനുവരി - മാർച്ച് കാലയളവിൽ ചില്ലറ വിലക്കയറ്റം 6.5 ശതമാനത്തിനു മുകളിലായിരിക്കും എന്ന് പല നിക്ഷേപ ബാങ്കുകളും പ്രവചിച്ചുകഴിഞ്ഞു.
2014 ജുലൈക്കു ശേഷമുള്ള ഏറ്റവും വലിയ വിലക്കയറ്റം ഡിസംബറിൽ കണ്ടു. അത് ഒറ്റപ്പെട്ടതല്ല എന്നാണ് എഡൽവൈസ് എന്ന ബ്രോക്കറേജ് സ്ഥാപനം ഇന്നലെ എഴുതിയത്. അടുത്ത കുറേ മാസങ്ങളിൽ വിലക്കയറ്റം 6.5 ശതമാനത്തിനു മുകളിലായിരിക്കും.
ഇതിന്റെ ഒന്നാമത്തെ ഫലം പലിശനിരക്കിൽ ഉടനെയെങ്ങും കുറവ് പ്രതീക്ഷിക്കേണ്ട എന്നതാണ്. രണ്ടാമത്തെ ഫലം ചില്ലറ വിലക്കയറ്റം ആധാരമാക്കിയുള്ള പല ചെലവിനങ്ങളും (ഉദാ: സർക്കാർ ജീവനക്കാരുടെ ഡിഎ) വർധിക്കും എന്നത്.
വിലക്കയറ്റം സാന്പത്തികവളർച്ചയെ നേരിട്ടുതന്നെ ബാധിക്കും. ജനങ്ങളുടെ ജീവിതച്ചെലവ് കൂടുന്പോൾ അവരുടെ മിച്ചവും സന്പാദ്യത്തോതും കുറയും. സന്പാദ്യം കുറയുന്പോൾ നിക്ഷേപവും കുറയും. പലിശ കുറച്ച്, നിക്ഷേപം കൂട്ടി വളർച്ച കൂട്ടാം എന്ന ആഗ്രഹം നടപ്പില്ല.
കാർഷികോത്പന്നങ്ങളുടെ വിലക്കയറ്റ കാര്യത്തിൽ ഉടനെയൊന്നും ആശ്വാസം കാണുന്നില്ല.
കരിന്പ് ഉത്പാദനം ഇക്കൊല്ലം വളരെ കുറവാണ്. തന്മൂലം പഞ്ചസാര ഉത്പാദനത്തിൽ 30 ശതമാനത്തോളം കുറവുണ്ടാകും.
ജൂലൈ മുതൽ മൺസൂണിന്റെ വികൃതി ഒട്ടേറെ ഉത്പന്നങ്ങളെ ബാധിച്ചു. പരുക്കൻ ധാന്യങ്ങൾ, പയറുവർഗങ്ങൾ, എണ്ണക്കുരുക്കൾ തുടങ്ങിയവയുടെയെല്ലാം ഉത്പാദനം കുറഞ്ഞു. പരുക്കൻ ധാന്യങ്ങളുടെ വിളവ് ആദ്യം കണക്കാക്കിയതിലും 14.14 ശതമാനം കുറഞ്ഞെന്നാണു നാഷണൽ ബൾക്ക് ഹാൻഡ്ലിംഗ് കോർപറേഷന്റെ കണക്ക്. പയറുവർഗങ്ങളുടെ വിളവ് ആദ്യ എസ്റ്റിമേറ്റിലും 14.09 ശതമാനം കുറഞ്ഞു. എണ്ണക്കുരുക്കളുടേത് 53.31 ശതമാനം കുറവായി.
ചോളം ഉത്പാദനം കഴിഞ്ഞ വർഷത്തേതിലും 11.86 ശതമാനം കുറവാണ് ഈ ഖാരിഫ് കാലത്ത്. നെല്ല് ഉത്പാദനത്തിൽ 8.21 ശതമാനം ഇടിവുണ്ട്. എണ്ണക്കുരു ഉത്പാദനം കഴിഞ്ഞവർഷത്തേക്കാൾ 23.78 ശതമാനം കുറവാണ്.
ഇതെല്ലാം വരുംമാസങ്ങളിലെ വിലനിലവാരത്തിൽ പ്രതിഫലിക്കും. വിലക്കയറ്റത്തിന്റെ കുതിര കടിഞ്ഞാൺ പൊട്ടിച്ചു പാഞ്ഞുതുടങ്ങിയതേയുള്ളൂ. അതിനെ പിടിച്ചുനിർത്താൻ വൻതോതിലുള്ള ഇറക്കുമതിക്കേ സാധിക്കൂ. ഇറക്കുമതി കർഷകർക്കു ദോഷകരവുമാകും.
വിലക്കയറ്റം നീണ്ടുനിൽക്കും
11:24 PM Jan 13, 2020 | Deepika.com