വിപണി വിശേഷം / കെ.ബി. ഉദയഭാനു
കൊച്ചി: ആഗോള റബർ വിപണി പുതുവസന്തത്തിനരികെ, മുൻ വർഷങ്ങളിലെ മരവിപ്പിൽ നിന്ന് റബർ മുക്തിനേടാനുള്ള സാധ്യത തെളിയുന്നു. പൊങ്കൽ ഡിമാൻഡിൽ നാളികേരത്തിന്റെയും നാളികേര ഉദ്പന്നങ്ങളുടെയും വില ഉയർന്നു. ഇന്ത്യൻ കാപ്പിക്ക് വിദേശത്ത് പ്രിയം. പുതിയ കുരുമുളക് വരവിനെ ആഭ്യന്തര വാങ്ങലുകാർ ഉറ്റ്നോക്കുന്നു. ഏലത്തിനും പൊങ്കൽ ഡിമാൻഡ്. സ്വർണ വിലയിൽ വൻ ചാഞ്ചാട്ടം.
വില തകർച്ചയുടെയും പ്രതിസന്ധികളുടെയും നടുവിൽ വട്ടം കറങ്ങിയ റബർ മാർക്കറ്റ് ഇക്കുറി കരകയറുമെന്നാണ് ഒരു അന്താരാഷ്ട്ര ഏജൻസിയുടെ കണക്ക് കൂട്ടൽ. ആഗോള വിപണിയിൽ റബറിന് ഈവർഷം 2.6 ശതമാനം ഡിമാൻഡ് ഉയരുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം വിപണിയിൽ നിന്ന് അൽപ്പം വിട്ടു നിന്ന ടയർ വ്യവസായികൾ ചുവട് മാറ്റി ചവിട്ടാം. ആഗോള ടയർ വ്യവസായത്തിൽ 4.3 ശതമാനം ഉണർവ് അവർ ഈ വർഷം പ്രതീക്ഷിക്കുന്നു, ഒപ്പം മറ്റ് വ്യവസായ രംഗത്ത് റബറിന് ആവശ്യം ഉയരുമെന്നാണ് കണക്ക് കൂട്ടൽ. അന്താരാഷ്ട്ര റബർ റിസർച്ച് ഓർഗനൈസേഷന്റെ വിലയിരുത്തൽ ശരിയായി മാറിയാൽ ഏഷ്യൻ മാർക്കറ്റുകളിൽ റബർ പുതു ജീവൻ കൈവരിക്കും. ഉൽപാദന രാജ്യങ്ങൾക്ക് മെച്ചപ്പെട്ട വില വരും മാസങ്ങളിൽ പ്രതീക്ഷിക്കാം. റബർ അവധി വ്യാപാരത്തിൽ നിക്ഷേപകർ താൽപര്യം കാണിക്കാം.
ബാങ്കോക്കിൽ നാലാം ഗ്രേഡിന് തുല്യമായ റബർ 11,286 രൂപയിൽ നിന്ന് 11,633 ലേയ്ക്ക് ഉയർന്നു. ടോക്കോമിൽ സാങ്കേതികമായി റബർ ദുർബലാവസ്ഥയിലാണെങ്കിലും സ്ഥിതിഗതികളിൽ പെടുന്നനെ മാറ്റത്തിനുള്ള സാധ്യതകൾ തള്ളികളയാനാവില്ല. മെയ് അവധി 201‐204 ലേയ്ക്ക് ഉയരാനുള്ള ശ്രമത്തിലാണ്. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബർ വില 13,100 ൽ നിന്ന് 13,300 ലേയ്ക്ക് കയറി. ഡിസംബറിലും വിപണി ഈ റേഞ്ചിലേയ്ക്ക് ഉയർന്നിരുന്നു. അഞ്ചാം ഗ്രേഡ് റബർ 12,600 ൽ നിന്ന് 12,900 രൂപയായി. ക്രിസ്തുമസിന് ശേഷം പ്രമുഖ വിപണികളിൽ റബർ വരവ് കുറവാണ്. ഓഫ് സീസണിലെ ഉയർന്ന വില മുന്നിൽ കണ്ട് കർഷകർ ചരക്കിൽ പിടിമുറുക്കാനുള്ള നീക്കങ്ങൾ വിലക്കയറ്റം സൃഷ്ടിക്കാം.
പൊങ്കൽ അടുത്തതോടെ തമിഴ്നാട്ടിൽ നാളികേരോൽപ്പന്നങ്ങൾക്ക് ഡിമാൻഡ്. ഉത്സവവേളയിലെ ആവശ്യങ്ങൾ മുന്നിൽ കണ്ട് തോട്ടങ്ങൾ പച്ച തേങ്ങയ്ക്ക് ഉയർന്ന വില ആവശ്യപ്പെട്ടു. ഈ അവസരത്തിൽ മില്ലുകാർ വില ഉയർത്തി കൊപ്ര ശേഖരിച്ചത് എണ്ണ വിലയും ഉയർത്തി. കാങ്കയത്ത് കൊപ്ര 9750 ലും വെളിച്ചെണ്ണ 13,475 രൂപയിലുമാണ്. കൊച്ചിയിൽ എണ്ണ 15,000 രൂപയിലും കൊപ്ര 10,070 ലും ക്ലോസിംഗ് നടന്നു. അതേസമയം, വിലക്കയറ്റം മൂലം വെളിച്ചെണ്ണ വിൽപ്പന കേരളത്തിൽ ഉയർന്നില്ല.
കാപ്പി കയറ്റുമതിയിൽ ഇന്ത്യ മികവ് കാണിച്ചു. കഴിഞ്ഞ വർഷം കയറ്റുമതി മൂന്നര ലക്ഷം ടണ്ണായി ഉയർന്നു. കാപ്പി ഉത്പാദനത്തിലും കയറ്റുമതിയിലും മൂന്നാം സ്ഥാനമാണ് ഏഷ്യയിൽ ഇന്ത്യയ്ക്ക്. ഇറ്റലി, ജർമനി, റഷ്യ എന്നിവിടങ്ങളിലേയ്ക്കാണ് പ്രധാനമായി കയറ്റുമതി നടത്തിയത്. റോബസ്റ്റ, അറബിക്ക ഇനങ്ങളാണ് മുഖ്യമായി ഷിപ്പ്മെൻറ് നടന്നത്. റോബസ്റ്റ കോഫി കയറ്റുമതി 2018 ലെ 1,79,004 ടണ്ണിൽ നിന്ന് 2019 ൽ 4.10 ശതമാനം ഉയർന്ന് 1,86,360 ടണ്ണായി. അറബിക്ക കോഫിയുടെ കയറ്റുമതി 2018 ൽ 53,049 ടണ്ണിൽ നിന്ന് 10.75 ശതമാനം കുറഞ്ഞ് 47,341.82 ടണ്ണായി. മൊത്തം കയറ്റുമതിയിൽ 72,267 ടൺ ഇറ്റലി, 37,175 ടൺ ജർമ്മനി, 28,573 ടൺ റഷ്യയിലേക്കുമാണ്.
കാർഷിക മേഖലകളിൽ നിന്നുള്ള പുതിയ കുരുമുളക് മാസാവസാനതോടെ എത്തുമെന്ന സൂചനയാണ് ഉൽപാദന കേന്ദ്രങ്ങളിൽ നിന്നും ലഭ്യമാവുന്നത്. പല ഭാഗങ്ങളിലും മൂപ്പ് കുറഞ്ഞ പച്ച മുളക് വിൽപ്പനയ്ക്ക് ഇറങ്ങുന്നുണ്ട്. അച്ചാർ നിർമാതാക്കളാണ് ഇത് ശേഖരിക്കുന്നത്. ചെറുകിട വിപണികളിൽ കുറഞ്ഞ അളവിൽ വിൽപ്പനയ്ക്ക് എത്തിയ കുരുമുളകിൽ ജലാംശതോത് പതിനേഴ് ശതമാനം വരെ ഉയർന്നിരുന്നു. ഇത്തരം ചരക്ക് ശേഖരിച്ചാൽ പൂപ്പൽ ബാധ്യയ്ക്ക് ഇടയുണ്ട്. അതുകൊണ്ട് തന്നെ വീണ്ടും സംസ്കരിക്കുന്ന ചിലവ് കണക്കിലെടുത്ത് വാങ്ങലുകാർ നിരക്ക് ഇടിക്കാൻ ശ്രമം നടത്താം. കൊച്ചിയിൽ അൺ ഗാർബിൾഡ് 32,800 രൂപ.
അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 5000 ഡോളറിൽ തുടരുന്നു. ശ്രീലങ്കൻ കയറ്റുമതിക്കാർ വില ഉയർത്താനുള്ള ശ്രമത്തിലാണ്. അവർ മികച്ചയിനം ചരക്കിന് 4000 ഡോളർ ആവശ്യപ്പെട്ടു. ഓലിയോറസിൻ നിർമ്മാണത്തിന് ആവശ്യമായ എണ്ണയുടെ അംശം പത്ത് ശതമാനമുള്ള മുളകിന് 6000 ഡോളറും 12 ശതമാനമുള്ള ചരക്കിന് 8000 ഡോളറുമാണ്. ബ്രസീലയൻ കയറ്റുമതിക്കാർ കുരുമുളക് 1800 ഡോളറിനും വിയെറ്റ്നാം 2000 ഡോളറിനും ഇന്തോനേഷ്യ 2200 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
പൊങ്കൽ ആഘോഷ വേളയിലെ വിൽപ്പന മുന്നിൽ കണ്ട് തമിഴ്നാട് ഉയർന്ന അളവിൽ ഏലക്ക ശേഖരിക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ ഉത്സാഹിച്ചു. ശനിയാഴ്ച നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ കിലോ 5057 രൂപയിൽ കൈമാറി. കയറ്റുമതി മേഖലയിൽ നിന്നും ഏലത്തിന് ഡിമാൻറ് നിലവിലുണ്ട്. സ്വർണ വിലയിൽ വീണ്ടും മുന്നേറ്റം. ആഭരണ കേന്ദ്രങ്ങളിൽ പവൻ 30,400 രൂപയിൽ വിപണനം നടന്നു. 29,680 രൂപയിൽ നിന്ന് 30,200 ലേയ്ക്കും തുടർന്ന് 30,400 ലേയ്ക്കും വാരമധ്യം കയറി. പിന്നിട് വിപണി 29,520 ലേയ്ക്ക് തളർന്ന ശേഷം ശനിയാഴ്ച്ച 20,720 ക്ലോസിംഗ് നടന്നു.
ഒരു ഗ്രാമിന് വില 3715 രൂപ. അന്താരാഷ്ട്ര വിപണിയിൽ സ്വർണം ട്രോയ് ഔൺസിന് 1554 ഡോളറിൽ നിന്ന് 1595 ഡോളർ വരെ നീങ്ങിയെങ്കിലും ക്ലോസിംഗിൽ 1562 ലേയ്ക്ക് താഴ്ന്നു. യു എസ്‐ഇറാൻ സംഘർഷാവസ്ഥയിൽ അയവ് കണ്ടതോടെ നിക്ഷേപകർ സ്വർണത്തിൽ ലാഭമെടുപ്പിന് ഉത്സാഹിച്ചു.
റബർവിപണി പ്രതിസന്ധികളിൽനിന്നു കരകയറുന്നു
12:21 AM Jan 13, 2020 | Deepika.com