ഓഹരി അവലോകനം / സോണിയ ഭാനു
മുംബൈ: നിക്ഷേപകര്‍ കൊതിച്ചതും വൈദ്യന് വിധിച്ചതും വിപണിയില്‍ തിരുത്തലാണ്, ഒരു സാങ്കേതിക തിരുത്തല്‍. അത് പൂര്‍ത്തിയാക്കിയ ഓഹരി ഇന്‍ഡക്സുകള്‍ പ്രീ ബജറ്റ് റാലിക്കുള്ള ശ്രമത്തിലാണ്. കഴിഞ്ഞ ലക്കം ദീപിക സൂചിപ്പിച്ച 12,946 ലെ താങ്ങ് നിലനിര്‍ത്തി ശക്തമായ തിരിച്ചു വരവില്‍ നിഫ്റ്റി സൂചിക റെക്കോര്‍ഡ് പ്രകടനവും കാഴ്ചവെച്ചു. രണ്ടാഴ്ച്കളിലെ തളര്‍ച്ചയ്ക്ക് ശേഷമാണ് ഇന്ത്യന്‍ മാര്‍ക്കറ്റ് വീണ്ടും മികവ് കാണിച്ചത്.
നിഫ്റ്റി സൂചിക 30 പോയിന്റ് പ്രതിവാര നേട്ടം കൈവരിച്ചതിനൊപ്പം സര്‍വകാല റിക്കാര്‍ഡ് നിലവാരമായ 12,311 വരെ പോയവാരം ഉയര്‍ന്നു.
വീണ്ടും ഒരു കുതിപ്പിനുള്ള കരുത്ത് വിപണിക്കുള്ളതിനാല് താഴ്ന്ന റേഞ്ചില്‍ പുതിയ നിക്ഷേപങ്ങള്‍ക്ക് തിരുത്തലില്‍ ഫണ്ടുകള്‍ അവസരം കണ്ടെത്തി. യുദ്ധഭീതിയില്‍ വിപണി ആടിയുലഞ്ഞത് മുന്‍ നിര ഓഹരികളില്‍ പലതിനെയും ആകര്‍ഷകമാക്കി. താഴ്ന്ന റേഞ്ചില്‍ വാങ്ങലിന് പ്രദേശിക നിക്ഷേപകരും അവസരം കണ്ടെത്തി. വാരാവസാനം 12,257 പോയന്റിലാണ് നിഫ്റ്റി. ഈവാരം 12,40212,020 ടാര്ജിറ്റില് സഞ്ചരിക്കാനാവും ശ്രമിക്കുക. ആദ്യ പ്രതിരോധം തകര്‍ക്കാനായാല്‍ ബജറ്റില്‍ 12,547 ല്‍ ഫെബ്രുവരി മൂന്നിന് നിഫ്റ്റിക്ക് ഇടം കണ്ടെത്താനാവും. അതേസമയം ആദ്യ താങ്ങ് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ 11,783 പോയിന്റ്റിലേയ്ക്ക് ഒരിക്കല്‍ കൂടി തിരുത്തലിന് വിധേയമാവും.
വിപണിയുടെ മറ്റ് സാങ്കേതിക വശങ്ങളിലേയ്ക്ക് തിരിഞ്ഞാല്‍ ഡെയ്ലി ചാര്‍ട്ടില്‍ സെപ്റ്റംബര്‍ മധ്യം മുതല്‍ ബുള്ളിഷ് ട്രെന്റില്‍ നീങ്ങിയ സൂപ്പര്‍ ട്രെന്റ് ബിയറിഷായി മാറി. വീക്കിലി ചാര്‍ട്ടില്‍ സ്ലോ സ്റ്റോക്കാസ്റ്റിക്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, ഫുള്‍ സ്റ്റോക്കാസ്റ്റിക് എന്നിവ ഓവര്‍ ബോട്ട് മേഖലയിലായതിനാല്‍ തിരുത്തല്‍ ഏത് നിമിഷവും പ്രതീക്ഷിക്കാം. എന്നാല്‍ എംഎസിഡി ബുള്ളിഷ് മൂഡിലാണ്.
ബോംബെ സുചിക 41,464 ല്‍ നിന്ന് 40,614 ലേയ്ക്ക് വാരമധ്യം ഇടിഞ്ഞങ്കിലും പിന്നീട് അലയടിച്ച ബുള്‍ തരംഗത്തില്‍ സുചിക 41,775 വരെ കയറി, എന്നാല്‍ മുന്‍വാരം സൂചിപ്പിച്ച 41,809 പ്രതിരോധം മറികടക്കാനുള്ള കരുത്ത് ലഭ്യമായില്ല. വാരാന്ത്യം സെന്‍സെക്സ് 41,599 ലാണ്. ഈവാരം 42,044 ലേയ്ക്ക് ഉയരാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടാല്‍ ഉയര്‍ന്ന തലത്തില്‍ ലാഭമെടുപ്പില്‍ 40,883 ലേയ്ക്ക് പരീക്ഷണങ്ങള്‍ പ്രതീക്ഷിക്കാം. ഈ റേഞ്ചില്‍ പിടിച്ചു നില്ക്കാന് ക്ലേശിച്ചാല്‍ സൂചിക 40,168 വരെ തളരാം. അതേ സമയം ആദ്യ പ്രതിരോധം മറികടന്നാല്‍ സെന്‍സെക്സ് 42,490 നെ ലക്ഷ്യമാക്കി നീങ്ങും.
ഇന്ത്യാ വോളാറ്റിലിറ്റി ഇന്‍ഡ്ക്സില്‍ വന്‍ കുതിച്ച് ചാട്ടം. സൂചിക ഏതാണ്ട് പത്ത് ശതമാനം ഉയര്‍ന്ന് 14.07 ലേയ്ക്ക് കയറി. സൂചിക 14.71 മറികടന്നാല്‍ ഓഹരി വിപണിയില്‍ ലാഭമെടുപ്പ് നീക്കം നടക്കാന്‍ ഇടയുണ്ട്. നാണയപെരുപ്പം സംബന്ധിച്ച പുതിയ കണക്കുകള്‍ കേന്ദ്രം പുറത്തുവിടുന്ന അവസരത്തില്‍ വോളാറ്റിലിറ്റി സൂചിക ചാഞ്ചാടാം.
വിനിമയ വിപണിയില്‍ പത്ത് മാസത്തിനിടയിലെ ഏറ്റവും ശക്തമായ പ്രതിവാര തിരിച്ചു വരവാണ് ഡോളറിന് മുന്നില്‍ രൂപ കാഴ്ച്ചവെച്ചത്. 71.79 ല്‍ നിന്ന് രൂപ 72.05 വരെ ദുര്‍ബലമായ ശേഷം 70.95 ലേയ്ക്ക് കരുത്ത് നേടി. രൂപയ്ക്ക് ഈവാരം 70.58 ല്‍ താങ്ങും 71.90 ല്‍ പ്രതിരോധവുമുണ്ട്.
യു എസ്ഇറാന്‍ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നതോടെ രാജ്യാന്തര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞത് രൂപ ഡോളറിന് മുന്നില്‍ ഒരു ശതമാനം നേട്ടത്തിന് അവസരം ഒരുക്കി. ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും വേഗതയേറിയ തിരിച്ചു വരവാണിത്. ബാരലിന് 65.62 ഡോളറില്‍ ഇടപാടുകള്‍ നടന്ന ക്രൂഡ് പിന്നീട് 58.60 ഡോളറായി ഇടിഞ്ഞ ശേഷം ക്ലോസിങില്‍ 59.16 ഡോളറിലാണ്. എണ്ണ വില അഞ്ച് ശതമാനം പോയവാരം കുറഞ്ഞു.
ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ്. സാമ്പത്തിക മേഖലയ്ക്ക് ഊര്‍ജം പകരുന്ന പ്രഖ്യാപനങ്ങള്‍ ധനമന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കാം. ഡിസംബറിലെ പണപ്പെരുപ്പ കണക്ക് ഈ വാരം പുറത്തുവരും. പണപ്പെരുപ്പം ആറര ശതമാനമായി ഉയരാനാണ് സാധ്യത. നവംബറില്‍ പണപ്പെരുപ്പം മൂന്നുവര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 5.54 ശതമാനമായിരുന്നു.
തളർച്ചയ്ക്കുശേഷം കരുത്തോടെ ഇന്ത്യൻ മാർക്കറ്റ്
12:21 AM Jan 13, 2020 | Deepika.com