ടെഹ്റാൻ: ടെഹ്റാനിലെ അമിർകബിർ യൂണിവേഴ്സിറ്റിക്കു സമീപം ശനിയാഴ്ച വിദ്യാർഥികൾ നടത്തിയ പ്രകടനത്തിൽ പങ്കെടുത്തെന്നാരോപിച്ച് ബ്രിട്ടീഷ് സ്ഥാനപതിയെ അറസ്റ്റ് ചെയ്ത ഇറാന്റെ നടപടി ഇറാൻ-ബ്രിട്ടീഷ് ബന്ധത്തിൽ വിള്ളൽ വീഴ്ത്തി. സ്ഥാനപതിയുടെ അറസ്റ്റ് അന്തർദേശീയ നിയമങ്ങളുടെ ലംഘനമാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡോമിനിക് റാബ് ചൂണ്ടിക്കാട്ടി. സാന്പത്തിക, രാഷ്ട്രീയ ഒറ്റപ്പെടലാണോ അതോ സംഘർഷ ലഘൂകരണവും നയതന്ത്രവുമാണോ വേണ്ടതെന്ന കാര്യത്തിൽ ഇറാൻ തീരുമാനമെടുക്കേണ്ട സമയമായെന്നും റാബ് പ്രസ്താവനയിൽ പറഞ്ഞു.
യുക്രെയ്ൻ യാത്രാവിമാനം മിസൈൽ പ്രയോഗിച്ചു വീഴ്ത്തിയ ഇറാന്റെ നടപടിക്കെതിരേ വിദ്യാർഥികൾ നടത്തിയ പ്രകടനത്തിൽ ബ്രിട്ടീഷ് സ്ഥാനപതി റോബ് മക്കെയർ പങ്കെടുത്തെന്നാണ് ആരോപണം. അറസ്റ്റിലായ അദ്ദേഹത്തെ അല്പസമയത്തിനകം വിട്ടയച്ചു.
ബുധനാഴ്ചത്തെ യുക്രെയ്ൻ വിമാനദുരന്തത്തിൽ ജീവഹാനി നേരിട്ടവരെ അനുസ്മരിച്ചു നടത്തിയ പ്രാർഥനാചടങ്ങിനാണു താൻ പോയതെന്ന് മക്കെയർ വിശദീകരിച്ചു. മരിച്ചവരിൽ ബ്രിട്ടീഷുകാരും ഉൾപ്പെടുന്നു. അവർക്കുവേണ്ടി പ്രാർഥന നടത്താനാണു പോയത്. ചടങ്ങിനിടയിൽ മുദ്രാവാക്യംവിളി മുഴങ്ങിയതിനെത്തുടർന്ന് അഞ്ചുമിനിറ്റിനകം മടങ്ങിപ്പോന്നു. ഇതിന് അര മണിക്കൂറിനു ശേഷമാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും അംബാസർഡർമാരെ അറസ്റ്റ് ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും മക്കെയർ പറഞ്ഞു.
ടെഹ്റാനിൽ നാലിടത്ത് ശനിയാഴ്ച ജനക്കൂട്ടം പ്രകടനം നടത്തി. മിസൈൽ പ്രയോഗിച്ച് യുക്രെയ്ൻ വിമാനം വീഴ്ത്തിയ കാര്യം മറച്ചുവച്ച ഇറേനിയൻ അധികൃതരുടെ നടപടിയെ അപലപിച്ചുള്ള മുദ്രാവാക്യങ്ങൾ പ്രകടനക്കാർ മുഴക്കി. പരമോന്നത നേതാവ് ഖമനയ് രാജിവയ്ക്കണമെന്നും മിസൈൽ പ്രയോഗത്തിനു കാരണക്കാരായവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
പ്രകടനക്കാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫാർസിയിലും ഇംഗ്ളീഷിലും പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തു. ഇറാനിലെ ദുരിതമനുഭവിക്കുന്ന ധീരരായ ജനങ്ങൾക്കൊപ്പം താൻ എന്നുമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിൽ മനുഷ്യാവകാശ പ്രവർത്തകർക്ക് നിർബാധം പ്രവർത്തിക്കാൻ ഖമനയ് ഭരണകൂടം അനുമതി നൽകണമെന്നും ഇനി ഒരു കൂട്ടക്കൊല ഉണ്ടാവാൻ പാടില്ലെന്നും ട്രംപ് പറഞ്ഞു.
സ്ഥാനപതിയുടെ അറസ്റ്റ്: ഇറാന് ബ്രിട്ടന്റെ താക്കീത്
12:21 AM Jan 13, 2020 | Deepika.com