വാഷിംഗ്ടൺ: യുഎസ് ഉൾപ്പെടെ 15 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ ജമ്മു കാഷ്മീർ സന്ദർശിച്ചത് സുപ്രധാന ചുവടുവയ്പ്പാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കുകയും ഇന്റർനെറ്റ് നിരോധിക്കുകയും ചെയ്തതിൽ ആശങ്കയുണ്ടെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
യുഎസ് അംബാസഡർ കെന്നെത്ത് ജസ്റ്റർ ഉൾപ്പെടെ 15 രാജ്യത്തെ നയതന്ത്രപ്രതിനികൾ ഉൾപ്പെട്ട സംഘം കഴിഞ്ഞയാഴ്ചയാണ് ജമ്മു കാഷ്മീരിൽ സന്ദർശനം നടത്തിയത്. രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ, ഗ്രാമീണർ എന്നിവരുമായി സംഘം ആശയവിനിമയം നടത്തി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്ന് മധ്യ-ദക്ഷിണ ഏഷ്യയുടെ ചുമതലയുള്ള സ്റ്റേറ്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ആലീസ് വെൽസ് പറഞ്ഞു. 15-18 ഇവരെ ഇന്ത്യ സന്ദർശിക്കുന്ന ഇവർ ഉദ്യോഗസ്ഥതലത്തിൽ നിരവധിപ്പേരുമായി ചർച്ച നടത്തും. 2019 ലെ ഇന്ത്യ-യുഎസ് 2 പ്ലസ് 2 ചർച്ചയുടെ തുടർച്ചയായുള്ള ചർച്ചകളും നടക്കും.
ഇന്ത്യയിൽനിന്നു പാക്കിസ്ഥാനിലെത്തുന്ന വെൽസ് പാക് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.
നയതന്ത്ര പ്രതിനിധികളുടെ കാഷ്മീർ സന്ദർശനം സുപ്രധാന ചുവടുവയ്പ്: യുഎസ്
12:21 AM Jan 13, 2020 | Deepika.com