ലണ്ടൻ: രാജകീയ ചുമതലകളിൽ നിന്നു വിട്ടുനിൽക്കാനുള്ള സസക്സ് പ്രഭു ഹാരി രാജകുമാരന്റെയും പത്നി മെഗൻ മാർക്കിളിന്റെയും പ്രഖ്യാപനത്തെത്തുടർന്നുള്ള സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ നോർഫോൾക്കിലെ സാൻഡ്രിൻഗാമിൽ ഇന്നു രാജകുടുംബാംഗങ്ങളുടെ അടിയന്തര യോഗം ചേരും. എത്രയും പെട്ടെന്നു പ്രശ്നപരിഹാരം വേണമെന്ന് നിർദേശിച്ച് എലിസബത്ത് രാജ്ഞിയാണ് യോഗം വിളിച്ചത്. രാജ്ഞിക്കു പുറമേ ഹാരി, സഹോദരൻ വില്യം, പിതാവ് ചാൾസ് രാജകുമാരൻ എന്നിവർ പങ്കെടുക്കും.
ഹാരിയുടെ ഭാവി സംബന്ധിച്ചു സുപ്രധാന തീരുമാനം ഈ യോഗത്തിൽ ഉണ്ടായേക്കും. ഇപ്പോൾ കാനഡയിലുള്ള മെഗൻ വിഡീയോ കോൺഫ്റൻസിലൂടെ യോഗത്തിൽ പങ്കെടുക്കും. ഹാരിക്കും മെഗനും രാജകീയ പദവികൾ ഉപയോഗിക്കാമോ എന്ന കാര്യത്തിലും യോഗം തീരുമാനമെടുക്കും. ഇവർക്കുള്ള സാന്പത്തിക ആനുകൂല്യങ്ങൾ സംബന്ധിച്ചും ചർച്ചയുണ്ടാവും.
ഇതിനിടെ ഹാരിയുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടായതിൽ വില്യം രാജകുമാരൻ ദുഃഖം പ്രകടിപ്പിച്ചു. ഇത്രനാളും സഹോദരന്റെ തോളിൽ കൈയിട്ടു നടന്നു. ഇനി അതു സാധ്യമാവില്ല. രണ്ടുപേരുടെയും മാർഗം രണ്ടായി- ബ്രിട്ടീഷ് സിംഹാസനത്തിലെ രണ്ടാം കിരീടാവകാശിയായ വില്യം പറഞ്ഞു. രാജകീയ ചുമതലകളിൽനിന്നു മാറി സ്വന്തംകാലിൽ നിൽക്കാനുള്ള ഹാരി-മെഗൻ പ്രഖ്യാപനം(മെക്സിറ്റ്) രാജ്ഞി ഉൾപ്പെടെ കുടുംബത്തിലെ എല്ലാവരെയും ഞെട്ടിച്ചു.
മെക്സിറ്റ്: രാജകുടുംബത്തിന്റെ അടിയന്തര യോഗം ഇന്ന്
12:21 AM Jan 13, 2020 | Deepika.com