മസ്കറ്റ്: വൈദ്യുതിയും റേഡിയോയും കുടയുംവരെ വിലക്കിയിരുന്ന ഒമാന്റെ മുഖംമാറ്റിയ പ്രതിഭയാണ് അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സയിദ്. അന്ന് അടിമത്തം ഒമാനിൽ നിയമവിധേയമായിരുന്നു. രാജ്യത്ത് മൂന്നു വിദ്യാലയങ്ങൾ മാത്രം. സംഗീതവും പാട്ടും നിരോധിച്ചിരുന്നു. പൗരന്മാർക്ക് വിദേശയാത്രയും പാടില്ലായിരുന്നു.
1970-ൽ തന്റെ പിതാവ് സുൽത്താൻ സയിദ് ബിൻ തൈമൂറിനെ കൊട്ടാരവിപ്ലവത്തിലൂടെ പുറത്താക്കിയാണു ഖാബൂസ് ഭരണം പിടിച്ചത്.
സ്കൂളുകളും ആശുപത്രികളും സ്ഥാപിച്ചും റോഡുകൾ നിർമിച്ചും ഖാബൂസ് ഒമാനെ ആധുനികവത്കരിച്ചു. അയൽരാജ്യങ്ങളെ അപേക്ഷിച്ച് എണ്ണനിക്ഷേപം കുറവാണെങ്കിലും രാജ്യത്തെ കരുത്തുള്ളതാക്കി. പിന്നീട് ഒരു ലിഖിത ഭരണഘടനയും പരിമിത അധികാരങ്ങളുള്ള പാർലമെന്റും ഉണ്ടാക്കി. 46 ലക്ഷം ജനങ്ങളുണ്ട് ഒമാനിൽ. 70 ശതമാനവും ഇബാഹി മുസ്ലിംകളാണ്. ഒമാനിൽ സ്ത്രീകൾക്കു വോട്ടവകാശവും മന്ത്രിസ്ഥാനവും നൽകിയിട്ടുണ്ട്.
പശ്ചിമേഷ്യയിൽ വിരുദ്ധ വിഭാഗങ്ങൾക്കിടയിൽ ഒരു പാലമായി സുൽത്താൻ ഖാബൂസ് വർത്തിച്ചു. ഇറാനും അമേരിക്കയുമായി ഇദ്ദേഹത്തിനുള്ള ബന്ധമാണ് ഇറാനും പാശ്ചാത്യരുമായി ആണവകരാർ ഒപ്പുവയ്ക്കുന്നതിനു വഴിതെളിച്ചത്. ഇറാൻ-അമേരിക്ക ചർച്ചകൾ പലതും ഒമാനിലാണു നടന്നത്. ഇറാൻ-ഇറാക്ക് യുദ്ധകാലത്തും ഒമാൻ മധ്യസ്ഥത വഹിച്ചു.
ഇറാനിലോ യെമനിലോ ബന്ദികളാക്കപ്പെടുന്നവരെ മോചിപ്പിക്കാൻ സുൽത്താൻ ഖാബൂസിനെയാണ് എല്ലാവരും ആശ്രയിച്ചിരുന്നത്. യെമനിലെ ഹൗതി വിമതരുമായും അദ്ദേഹം നല്ല ബന്ധം പുലർത്തി.
ഒമാന്റെ മുഖം മാറ്റിയ പ്രതിഭ
12:34 AM Jan 12, 2020 | Deepika.com