ടെഹ്റാൻ: യുക്രെയ്ൻ വിമാനം മിസൈൽ അയച്ചു വീഴ്ത്തിയത് തെറ്റിദ്ധാരണ മൂലമായിരുന്നെന്ന് വിപ്ളവഗാർഡ് കമാൻഡർ ഹജിസാദെ പത്രസമ്മേളനത്തിൽ പറഞ്ഞു. അമേരിക്ക ഇറാനെ ലക്ഷ്യമിട്ട് അയച്ച ക്രൂസ് മിസൈലാണെന്നു തെറ്റിദ്ധരിച്ചാണ് വിമാനവേധയൂണിറ്റ് യുക്രെയ്ൻ യാത്രാവിമാനത്തിനു നേർക്ക് മിസൈൽ പ്രയോഗിച്ചത്.
വിമാനവേധയൂണിറ്റിനു തീരുമാനം എടുക്കാൻ പത്തു സെക്കൻഡേ കിട്ടിയുള്ളു. യാത്രാവിമാനമാണു തകർന്നതെന്ന് അറിഞ്ഞപ്പോൾ താൻ തകർന്നു പോയെന്നും മരിച്ചാൽ മതിയെന്ന് ആഗ്രഹിച്ചെന്നും ഹജിസാദെ പറഞ്ഞു.അബദ്ധം പറ്റിയെന്നു മനസിലായപ്പോൾ തന്നെ വിവരം ഉന്നതാധികാരികളെ അറിയിച്ചെന്നും മറച്ചുവയ്ക്കാൻ ഒരു ശ്രമവും നടത്തിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
1988-ലെ വിമാനം വീഴ്ത്തൽ
1988-ൽ ഇറാൻ-ഇറാക്ക് യുദ്ധകാലത്ത് ഇറാന്റെ ഒരു യാത്രാവിമാനത്തെ തെറ്റിദ്ധരിച്ച് അമേരിക്ക വെടിവച്ചു വീഴ്ത്തിയിട്ടുണ്ട്. 66 കുട്ടികളടക്കം 290 പേർ അതിൽ കൊല്ലപ്പെട്ടു. പേർഷ്യൻ ഗൾഫ് തീരത്തുള്ള ബന്ദർ അബ്ബാസിൽനിന്നു പറന്നുയർന്ന എയർബസ് എ - 300 വിമാനത്തെ വീഴ്ത്തിയ സംഭവത്തിൽ യുഎസ് പ്രസിഡന്റ് റോണൾഡ് റെയ്ഗൻ അന്ന് അഗാധമായ ഖേദം പ്രകടിപ്പിച്ചിരുന്നു.
ടെഹ്റാനിലെ വിമാന ദുരന്തത്തിൽ മരിച്ചവരിൽ 82 ഇറാൻകാരും 57 കാനഡക്കാരും 11 യുക്രെയ്ൻകാരുമുണ്ട്. വിമാനം വീഴ്ത്തിയതിൽ ശരിയായ അന്വേഷണവും ശിക്ഷയും ആവശ്യപ്പെട്ട യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമർ സെലൻസ്കി ഇറാനോടു നഷ്ടപരിഹാരവും ആവശ്യപ്പെട്ടു.
ക്രൂസ് മിസൈലെന്നു തെറ്റിദ്ധരിച്ച് യുക്രെയ്ൻ വിമാനം വീഴ്ത്തി
12:34 AM Jan 12, 2020 | Deepika.com