ന്യൂഡൽഹി: ഇരുപതു വർഷത്തിനിടയിലെ ഏറ്റവും മോശപ്പെട്ട വർഷമായി 2019 ഇന്ത്യയിലെ വാഹനക്കന്പനികൾക്ക്. എല്ലാവിഭാഗം വാഹനങ്ങളുടെയും വില്പന താഴോട്ടുപോയി. മൊത്തം വില്പനയിൽ 13.8 തമാനം ഇടിവുണ്ടായി. രണ്ടു ദശകത്തിനിടയിലെ ഏറ്റവും മോശം വില്പനയിടിവാണിത്.
കാറുകൾ അടക്കം യാത്രാവാഹന വില്പന 12.75 ശതമാനവും ടൂവീലർ വില്പന 14.19 ശതമാനവും ഇടിഞ്ഞു.
ഡിസംബറിലെ വില്പനക്കണക്കും പ്രത്യാശയ്ക്കു വകനൽകിയില്ല. യാത്രാവാഹന വില്പന 1.24 ശതമാനം കുറഞ്ഞ് 2,35,786 ആയി. കാർ വില്പനയിൽ 8.4 ശതമാനം കുറവുണ്ടായി. വാണിജ്യ വാഹന വില്പന 12.32 ശതാനം ഇടിഞ്ഞ് 66,622-ലെത്തി. ടൂവീലർ വില്പന 16.6 ശതമാനം ഇടിഞ്ഞ് 10,50,038 ആയി. ത്രീവീലർ വില്പന മാത്രമാണ് അല്പം മെച്ചപ്പെട്ടത്. 22.1 ശതമാനം വളർന്ന് 53,297 ആയി. ഡിസംബറിൽ എല്ലായിനങ്ങളുംകൂടി 14,05,770 വാഹനങ്ങൾ വിറ്റെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം) പുറത്തുവിട്ട കണക്കിൽ പറയുന്നു.
ബിഎസ് 6 നടപ്പാകുന്പോൾ വാണിജ്യവാഹനങ്ങളുടെ വില പത്തു ശതമാനംവരെ കൂടാനിടയുണ്ടെന്ന് സിയാം പ്രസിഡന്റ് രാജൻ വധേര പറഞ്ഞു.
2019-ൽ കാറുകളുടെ വില്പന 18.91 ശതമാനം കുറഞ്ഞപ്പോൾ യൂട്ടിലിറ്റി വാഹനങ്ങൾക്ക് 4.78 ശതമാനം വില്പന വർധിച്ചു. യൂട്ടിലിറ്റി വാഹനങ്ങൾക്കു പൊതുവേ ഡിമാൻഡ് വർധിച്ചിട്ടുണ്ട്. ഏപ്രിൽ-ഡിസംബറിൽ മൊത്തം യാത്രാവാഹന വില്പനയിൽ 39 ശതമാനം യൂട്ടിലിറ്റി വാഹനങ്ങളുടേതായിരുന്നു. തലേവർഷം ഇതേ കാലയളവിൽ 13 ശതമാനമായിരുന്ന പങ്കാണ് മൂന്നു മടങ്ങോളമായത്.
2019 : വാഹനങ്ങൾക്ക് 20 വർഷത്തിനിടയിലെ ഏറ്റവും മോശപ്പെട്ട വർഷം
11:51 PM Jan 11, 2020 | Deepika.com