മറയൂർ: ഈവർഷത്തെ ആദ്യ മറയൂർ ചന്ദന ലേലത്തിൽ റിക്കാർഡ് വില്പന. രണ്ടു ദിവസങ്ങളിലായി നടന്ന ചന്ദന ലേലത്തിൽ 44.37 കോടിയുടെ വിൽപനയാണ് നടന്നത്. ഇത്തവണ 17 ക്ലാസുകളിലായി 72 ടണ്‍ ചന്ദനമാണ് ലേലത്തിനു വനംവകുപ്പ് തയാറാക്കി എത്തിച്ചത്. ഇതിൽ 44.07 ടണ്‍ ചന്ദനവും വിറ്റഴിക്കാൻ കഴിഞ്ഞു.
ലേലത്തിൽ 90 ശതമാനത്തിലധികം ചന്ദനം വാങ്ങിയത് മൈസൂർ ആസ്ഥാനമായ കർണാടക സോപ്സ് ആണ്. 17 ക്ലാസുകളായി തിരിച്ചാണു ചന്ദനം വിവിധ ലോട്ടുകളായി ലേലത്തിൽ വില്പന നടത്തിയത്. ഇതിൽ ചൈന ബുദ്ധ് ഇനത്തിൽപെട്ട 646.2 കിലോഗ്രാം ചന്ദനം വില്പന നടന്നു. നികൂതിയടക്കം ഒരു കിലോഗ്രാമിന് 1,90,084 രൂപയാണ് ഈ ഇനത്തിൽപെട്ട ചന്ദനത്തിനു ലഭിച്ചത്.
കർണാടക സോപ്സിനുപുറമേ ഗൂരൂവായൂരപ്പൻ സമാജം, കൊട്ടിയൂർ ദേവസ്വം ഹാൻഡിക്രാഫ്റ്റ് ഡെവലപ്മെന്റ് കോ ഓപ്പറേഷൻ, നരസിംഹ സ്വാമി ദേവസ്ഥാനം വിശാഖപ്പട്ടണം, കോട്ടയ്ക്കൽ ആര്യവൈദ്യ ശാല, കളരിക്കൽ ഭഗവതി ദേവസ്വം മുള്ളികൂളങ്ങര, എച്ച്എംഡിപി സഭ, മൂത്തകുന്നം, മുട്ടത്തു തിരുനാൾ ദേവസ്വം ചേർത്തല, കൊച്ചിൻ ദേവസ്വം ബോർഡ് എന്നിവയാണ് ലേലത്തിൽ പങ്കെടുത്ത മറ്റു സ്ഥാപനങ്ങൾ.
ആദ്യദിനം നടന്ന ലേലത്തിൽ 18.4 കോടി രൂപയുടെ വില്പന നടന്നിരുന്നു. ക്ലാസ് മൂന്ന് ഇനത്തിൽപെട്ട പജ്ജം വിഭാഗം ചന്ദനത്തിന് 18,200 രൂപ ഉയർന്ന വില ലഭിച്ചു.
ഇ-ലേലം ആരംഭിച്ച ശേഷം ആദ്യമായാണ് നാൽപതു കോടി രൂപയിലധികം വിൽപന നടക്കുന്നത്. മറയൂരിൽ മൂന്നു തവണയായി നടക്കുന്ന ലേലത്തിൽനിന്ന് 80 കോടി രൂപയാണു സർക്കാരിനു ലഭിക്കുന്നത്.
മറയൂർ ചന്ദനലേലത്തിൽ റിക്കാർഡ് വില്പന
11:48 PM Jan 11, 2020 | Deepika.com