മിലാൻ: തെക്കൻ ഇറ്റലിയിൽ രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് കണ്ടെത്തിയതിനെത്തുടർന്ന് ജനങ്ങളെ കൂട്ടമായി ഒഴിപ്പിച്ചു. ബ്രിൻഡിസി നഗരത്തിൽനിന്ന് 54,000 പേരേയാണ് ഒഴിപ്പിച്ചത്. നഗര ജനസംഖ്യയുടെ 60 ശതമാനം വരുമിത്. സമാധാനകാലത്തു നടത്തുന്ന ഏറ്റവും വലിയ ഒഴിപ്പിക്കലാണിതെന്ന് പറയുന്നു.
ഒരു സിനിമാ തിയറ്ററിൽ പുനരുദ്ധാരണ ജോലികൾ നടക്കുന്നതിനിടെയാണ് ബോംബ് കണ്ടെത്തിയത്. 1941 ൽ ബ്രിട്ടൻ വർഷിച്ച ബോംബിന് ഒരു മീറ്റർ നീളമുണ്ട്. 40 കിലോഗ്രാം ഡൈനാമൈറ്റ് ഇതിനുള്ളിലുണ്ട്. ബോംബ് നിർവീര്യമാക്കുന്നതിനു മുന്നോടിയായിട്ടാണ് ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിച്ചു മാറ്റിയത്. നഗരത്തിലെ വിമാനത്താവളം, ട്രെയിൻ സ്റ്റേഷൻ, രണ്ട് ആശുപത്രികൾ, ഒരു ജയിൽ എന്നിവ അടച്ചുപൂട്ടി.
ലോകമഹായുദ്ധത്തിലെ ബോംബ്: ഇറ്റലിയിൽ 54,000 പേരെ ഒഴിപ്പിച്ചു
12:29 AM Dec 16, 2019 | Deepika.com