തിരുവനന്തപുരം: 30 ശതമാനം വരുമാനവളർച്ച അടുത്ത സാന്പത്തിക വർഷത്തേക്കു മാറ്റിവച്ചിരിക്കുകയാണെന്നു ധനമന്ത്രി ഡോ. തോമസ് ഐസക്. രൂക്ഷമായ സാന്പത്തിക പ്രതിസന്ധിയുണ്ടെന്നു സമ്മതിച്ച മന്ത്രി, കേരളത്തിൽ ഒരു വികസന സ്തംഭനവും ഇല്ല എന്നും പറഞ്ഞു.
യുഡിഎഫ് പുറത്തിറക്കിയ ധവളപത്രത്തിലെ ആക്ഷേപങ്ങൾക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. 2019- 20 സാന്പത്തിക വർഷം സംസ്ഥാനം 30 ശതമാനം വരുമാനവളർച്ച കൈവരിക്കുമെന്ന് ഈ വർഷമാദ്യം മന്ത്രി പ്രഖ്യാപിച്ചിരുന്നു. ജിഎസ്ടി വരുമാനം കുറഞ്ഞാൽ കേന്ദ്രത്തിൽനിന്നു നഷ്ടപരിഹാരം എന്ന പേരിൽ ലഭിക്കുന്ന ഒൗദാര്യത്തിന്റെ ആവശ്യം ഈ വർഷം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ തിരുത്തിയത്.
സംസ്ഥാനങ്ങളുടേതു മാത്രമല്ല, കേന്ദ്രസർക്കാരിന്റെ നികുതി വരുമാനവും താഴേക്കാണ്. ജിഎസ്ടി നികുതി ചോർച്ച തടയുന്നതിന് ആവശ്യമായ മിനിമം സംവിധാനം ഒരുക്കാൻ ഇനിയും കേന്ദ്രസർക്കാരിനു കഴിഞ്ഞിട്ടുമില്ല. ജിഎസ്ടി വരുമാനം വർധിക്കാതിരിക്കുന്നത് ഈ രണ്ടു കാരണങ്ങൾ മൂലമാണ്.
വാർഷിക റിട്ടേണുകൾ നൽകാനുള്ള തീയതി അനന്തമായി നീണ്ടു പോയികൊണ്ടിരിക്കുകയാണ്. ഇതുമൂലം ഈ വർഷവും ജിഎസ്ടി നഷ്ടപരിഹാര പരിധിക്കു മുകളിലേക്കു പോകാൻ സാധിക്കില്ല. നഷ്ടപരിഹാര പരിധിക്കു മുകളിൽ വരാതെ വാറ്റ് കുടിശിക പിരിച്ചാൽ കുടിശിക പിരിച്ചതെല്ലാം നഷ്ടപരിഹാരത്തിൽ തട്ടിക്കിഴിച്ചു പോകുമെന്ന പ്രശ്നമുണ്ട്. ഈ മാസം വാർഷിക റിട്ടേണുകൾ ആദ്യമായി കിട്ടും എന്നാണ് കരുതുന്നത്.
ഇന്നത്തെ രൂക്ഷമായ പ്രതിസന്ധിക്കു കാരണം കേന്ദ്രസർക്കാർ 6,500 കോടി രൂപ വായ്പ വെട്ടിക്കുറച്ചതാണ്. ഏതാണ്ട് പ്രതികാര ബുദ്ധിയോടു കൂടിയാണു പ്രളയത്തിൽ തകർന്ന കേരളത്തെ കേന്ദ്രസർക്കാർ കൈകാര്യം ചെയ്യുന്നത്. കേന്ദ്രനികുതി വിഹിതത്തിൽ 5,600 കോടി രൂപയാണു ബജറ്റിൽ പറഞ്ഞതിനേക്കാൾ കുറയുന്നത് . ഇതിനു പുറമേ ഡിസംബറിലേതടക്കം 3,200 കോടി രൂപ നഷ്ടപരിഹാരം വച്ചു താമസിപ്പിക്കുന്നു. ഇത്ര ഭീമായ കേന്ദ്ര സഹായ ഇടിവിനെ താങ്ങി നിർത്താൻ ഏതെങ്കിലും സംസ്ഥാന സർക്കാരിനു കഴിയുമോ എന്നു മന്ത്രി ചോദിച്ചു. സംസ്ഥാനത്തിന്റെ തനതു വരുമാനത്തിലും മാന്ദ്യം മൂലം 5,000 കോടിയിൽപരം രൂപയുടെ കുറവുണ്ടാവും എന്നാണ് കരുതുന്നത്
കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ റവന്യു കമ്മി 2.51 ശതമാനത്തിൽനിന്നു 1.68 ശതമാനം ആയി കുറഞ്ഞു. ധനകമ്മി 4.29 ശതമാനത്തിൽനിന്നു 3.06 ശതമാനം ആയി കുറഞ്ഞു. ഇക്കാലയളവിൽ കടബാധ്യതയുടെ അനുപാതം 30 ശതമാനത്തിൽതന്നെ തുടർന്നു.യുഡിഎഫ് സർക്കാരിന്റെ അവസാന മൂന്നു വർഷങ്ങളിലും നികുതി വരുമാനത്തിൽ ഇപ്പോഴത്തെ നിരക്കിലുള്ള വർധനയേ ഉണ്ടായിരുന്നുള്ളു.
ആ സ്ഥിതിക്കു മാറ്റം വരുത്താൻ സാധിച്ചില്ലെന്നു വിമർശിച്ചാൽ അംഗീകരിക്കാം. അതിന്റെ അടിസ്ഥാന കാരണം രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന മാന്ദ്യമാണ്.
രൂക്ഷമായ ധനഞെരുക്കം ഉണ്ടായിട്ടും ഈ സർക്കാരിന്റെ ആദ്യത്തെ മൂന്നു വർഷങ്ങളിൽ സർക്കാരിന്റെ മൊത്തം ചെലവ് ഏതാണ്ട് 16 ശതമാനം വീതം വളർന്നു.
യുഡിഎഫ് ഭരണകാലത്ത് ഈ വർധന 15 ശതമാനത്തിൽ താഴെ ആയിരുന്നു. ധനപ്രതിസന്ധി ഏറ്റവരും രൂക്ഷമായ നടപ്പു വർഷത്തിൽ പോലും സെപ്റ്റംബർ വരെ മുൻ വർഷത്തെ അപേക്ഷിച്ച് 13 ശതമാനം വർധന ചെലവിൽ ഉണ്ടായിട്ടുണ്ട്. പദ്ധതി ചെലവ് യുഡിഎഫ് കാലത്തെ അപേക്ഷിച്ചു മെച്ചമാണ്.
ഇതിനു പുറമേ കിഫ്ബി വഴി 45,000 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നല്കി നിർവഹണത്തിന്റെ പല ഘട്ടങ്ങളിൽ ആണ് ഉമ്മൻ ചാണ്ടി സർക്കാരും അതിനു മുൻപുള്ള വി.എസ് സർക്കാരും എ.കെ. ആന്റണി സർക്കാരും ചേർന്ന് കഴിഞ്ഞ 15 വർഷങ്ങളിൽ മൊത്തം ബജറ്റിൽനിന്നുള്ള മൂലധന മുടക്ക് ആകെ 40,000 കോടിയേ വരൂ.
ഈ സർക്കാരിന്റെ കാലത്ത് ധവളപത്രപ്രകാരംതന്നെ ബജറ്റിൽനിന്നുള്ള ഇതു വരെയുള്ള മൂലധന ചെലവ് 35,000 കോടി വരും, ഇതിനു പുറമെയാണു കിഫ്ബി വഴിയുള്ള 45,000 കോടിയുടെ ചെലവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മുപ്പതു ശതമാനം വരുമാനവളർച്ച ഈ വർഷം നടപ്പില്ല : മന്ത്രി ഐസക്
11:51 PM Dec 14, 2019 | Deepika.com