ലണ്ടൻ: ബ്രെക്സിറ്റ് ആധിപത്യം പുലർത്തിയ ബ്രിട്ടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ലേബർ പാർട്ടിക്കു കനത്ത പ്രഹരമേല്പിച്ച് പ്രധാനമന്ത്രി ബോറീസ് ജോൺസന്റെ കൺസർവേറ്റീവ് പാർട്ടി ഉജ്വലവിജയം നേടി. ആകെയുള്ള 650 സീറ്റുകളിൽ 365 എണ്ണത്തിൽ കൺസർവേറ്റീവുകൾ വിജയിച്ചപ്പോൾ ലേബറിന് 203 സീറ്റിൽ ഒതുങ്ങേണ്ടിവന്നു.
കൺസർവേറ്റീവുകൾക്ക് 80 സീറ്റുകളുടെ ഭൂരിപക്ഷമുണ്ട്.
ഇന്നലെ ബക്കിംഗാം കൊട്ടാരത്തിലെത്തി എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയ ജോൺസനോടു പുതിയ സർക്കാർ രൂപീകരിക്കാൻ രാജ്ഞി ആവശ്യപ്പെട്ടു.
മാർഗരറ്റ് താച്ചറുടെ കാലഘട്ടത്തിനുശേഷം കൺസർവേറ്റീവുകൾ ഇത്രവലിയ വിജയം നേടുന്നത് ആദ്യമാണ്. ലേബർ പാർട്ടിയുടെ കുത്തകസീറ്റുകൾ പോലും ജോൺസന്റെ പാർട്ടി പിടിച്ചെടുത്തു. 2017ലേതിനേക്കാൾ ലേബറിന് 59 എംപിമാർ കുറഞ്ഞു. 1935-നു ശേഷം ലേബറിന് ഇത്ര കനത്ത നഷ്ടം ആദ്യമാണ്.
തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിനെത്തുടർന്നു ലേബർ പാർട്ടി നേതൃത്വത്തിൽനിന്ന് ഒഴിയുകയാണെന്നു ജെറമി കോർബിൻ പ്രഖ്യാപിച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുക താനായിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്താനാവാത്തതിനെത്തുടർന്ന് ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതൃപദവിയിൽനിന്ന് ജോ സിൻസൺ രാജിവച്ചു. സ്കോട്ടിഷ് നാഷണൽ പാർട്ടിക്ക് മത്സരിച്ച 59 സീറ്റിൽ 48ലും വിജയിക്കാനായി.
സ്കോട്ലൻഡിന്റെ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് വീണ്ടും ഹിതപരിശോധന ആവശ്യപ്പെടാൻ ഈ വിജയം സ്കോട്ട് ഫസ്റ്റ് മിനിസ്റ്റർ നിക്കോളാ സർജനെ പ്രേരിപ്പിക്കുമെന്ന് ആശങ്കയുണ്ട്.
ജനങ്ങൾ തന്നിൽ അർപ്പിച്ച വിശ്വാസത്തിനു നന്ദി പറയുകയാണെന്നും ജനുവരി 31നു തന്നെ ബ്രെക്സിറ്റ് നടപ്പാക്കുമെന്നും ജോൺസൻ വ്യക്തമാക്കി. എല്ലാ തടസങ്ങളും നീക്കി. ഇനി ഒരു പക്ഷേയുമില്ല. ബ്രെക്സിറ്റ് നടപ്പാക്കും- അദ്ദേഹം പറഞ്ഞു. നിലവിലുള്ള പാർലമെന്റിൽ ഭൂരിപക്ഷമില്ലാത്തതിനാൽ ജോൺസന് ബ്രെക്സിറ്റ് വിഷയത്തിൽ പലവട്ടം തോൽവി രുചിക്കേണ്ടിവന്നു. നിശ്ചിത സമയത്തിനു മുന്പേ തെരഞ്ഞെടുപ്പു നടത്താനുള്ള തീരുമാനത്തിൽ ജോൺസൻ എത്തിയത് ഇതുമൂലമാണ്. ഏതായാലും ആ നിലപാട് വിജയിച്ചു.
യുഎസ് പ്രസിഡന്റ് ട്രംപ് ജോൺസനെ അഭിനന്ദിച്ചു. ബ്രെക്സിറ്റ് അനന്തര കാലത്ത് യുഎസും ബ്രിട്ടനും പുതിയ വാണിജ്യ കരാറുണ്ടാക്കാൻ ഇനി സാധിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ചരിത്രവിജയം നേടി ബോറീസ് ജോൺസൻ
11:53 PM Dec 13, 2019 | Deepika.com