ലണ്ടൻ: ഹൗസ് ഓഫ് കോമൺസിലേക്കു ജയിച്ചുകയറിയത് 15 ഇന്ത്യൻ വംശജർ. ബോറീസ് ജോൺസന്റെ നേതൃത്വത്തിൽ കൺസർവേറ്റീവുകൾ തകർപ്പൻ ജയം നേടിയ ബ്രിട്ടീഷ് പൊതു തെരഞ്ഞെടുപ്പിൽ ഇതു മറ്റൊരു ചരിത്രമായി. ഇതിനുമുന്പ് ഇത്രയും ഇന്ത്യൻ വംശജർ പാർലമെന്റിലെത്തിയിട്ടില്ല.
വീണ്ടും മത്സരിച്ച ഇന്ത്യൻ വംശജരെല്ലാം സീറ്റ് നിലനിർത്തിയെന്നതും പ്രത്യേകതയാണ്. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിൽനിന്നും പ്രതിപക്ഷ ലേബർ പാർട്ടിയിൽനിന്നും ഏഴു വീതം പേരും ലിബറൽ ഡെമോക്രാറ്റ്സ് പാർട്ടിയിൽനിന്ന് ഒരാളും വിജയിച്ചു.
കൺസർവേറ്റീവുകളിൽ മുൻ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ, ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മരുമകൻ റിഷി സുനാക്, അലോക് ശർമ, ശൈലേഷ് വേര, സുവെല്ല ബ്രേവർമാൻ എന്നിവരാണ് സീറ്റ് നിലനിർത്തിയത്. ഗഗൻ മൊഹീന്ദ്ര, ക്ലെയർ കുടീഞ്ഞോ എന്നിവർ പുതുമുഖങ്ങളായി പാർലമെന്റിലെത്തി.
പ്രതിപക്ഷ ലേബർ പാർട്ടിയിൽനിന്ന് മുതിർന്ന അംഗം വീരേന്ദ്ര ശർമ, സിക്ക് സമുദായത്തിലെ ആദ്യ വനിതാ എംപിമായി ചരിത്രം കുറിച്ച പ്രീത് കൗർ ഗിർ, ആദ്യ സിക് എംപി തൻമൻജീത് സിംഗ് ദേശി, ലിസ നന്ദി, സീമ മൽഹോത്ര, വലേറി വാസ് എന്നിവർ സീറ്റ് നിലനിർത്തി. നവേന്ദ്രു മിശ്ര ആദ്യമായി പാർലമെന്റിലെത്തി.
ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിൽനിന്നു ജയിച്ച മുനീര വിൽസൺ പുതുമുഖമാണ്.
15 ഇന്ത്യൻ വംശജർക്കു ജയം
11:53 PM Dec 13, 2019 | Deepika.com