ധാക്ക/ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി ബിൽ ബംഗ്ലാദേശും ഇന്ത്യയുമായുള്ള ബന്ധത്തിൽ ഉലച്ചിൽ വരുത്തി. ഇന്നലെ ഇന്ത്യയിൽ സന്ദർശനത്തിനു വരേണ്ടിയിരുന്ന ബംഗ്ലാ വിദേശകാര്യമന്ത്രി എ.കെ. അബ്ദുൾ മോമൻ യാത്ര റദ്ദാക്കി. അസാമിൽ നടക്കുന്ന രൂക്ഷമായ പ്രക്ഷോഭം ഞായറാഴ്ച ഗോഹട്ടിയിൽ നടക്കേണ്ട ഇന്ത്യ - ജപ്പാൻ പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ച അനിശ്ചിതത്വത്തിലാക്കി. ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസമാൻ ഖാൻ മേഘാലയത്തിലേക്കു നടത്താനിരുന്ന സ്വകാര്യ സന്ദർശനവും റദ്ദാക്കി.
ബംഗ്ലാമന്ത്രി വരാത്തത് അവിടെ വിജയദിവസ ആഘോഷത്തിൽ സംബന്ധിക്കേണ്ടതു കൊണ്ടാണെന്നും ബില്ലിൽ പ്രതിഷേധിച്ചല്ലെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ്കുമാർ പറഞ്ഞു.
ഗോഹട്ടിയിലെ മോദി-ആബെ കൂടിക്കാഴ്ച മാറ്റുമെന്ന റിപ്പോർട്ടുകളെപ്പറ്റി പ്രതികരിക്കാൻ മന്ത്രാലയം തയാറായില്ല. ഞായർ മുതൽ ചൊവ്വാവരെയായിരുന്നു നേതാക്കളുടെ ഉച്ചകോടി. നിശാനിയമം പോലും ലംഘിച്ചു ഗോഹട്ടിയിലും മറ്റും ജനങ്ങൾ അക്രമം തുടരുകയാണ്. കൂടിക്കാഴ്ച മറ്റേതെങ്കിലും സ്ഥലത്തേക്കു മാറ്റുമെന്നു ചില മാധ്യമങ്ങൾ സൂചിപ്പിച്ചു.
പൗരത്വ ബില്ലിനെപ്പറ്റിയുള്ള ചർച്ചയ്ക്കിടയിൽ ബംഗ്ലാദേശിൽ മതപീഡനം നടക്കുന്നെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞതായ റിപ്പോർട്ടുകളിൽ മന്ത്രി മോമൻ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. അനാവശ്യവും സത്യവിരുദ്ധവുമാണു പ്രസ്താവന എന്നാണ് അദ്ദേഹം ധാക്കാ ട്രിബ്യൂൺ പത്രത്തോടു പറഞ്ഞത്. എന്നാൽ, അമിത് ഷാ അങ്ങനെയല്ല പറഞ്ഞതെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഷേക്ക് മുജിബുർ റഹ്മാനുശേഷം ബംഗ്ലാദേശിൽ ഭരിച്ച പട്ടാളഭരണാധികാരികൾ ന്യൂനപക്ഷങ്ങളെ പീഡിപ്പിച്ചു എന്നാണ് ഷാ ഉദ്ദേശിച്ചതെന്നു മന്ത്രാലയം വിശദീകരിച്ചു.
പൗരത്വ ബില്ലിനെപ്പറ്റി ബംഗ്ലാദേശ് ഇതുവരെ പരസ്യമായി ഒന്നും പറഞ്ഞിട്ടില്ല. മന്ത്രി യാത്ര മാറ്റിയതു മറ്റു പരിപാടികൾ ഉള്ളതുകൊണ്ടാണെന്നാണു വിശദീകരണം. ജനുവരിയിൽ ഇന്ത്യയിൽ വരുമെന്നും മന്ത്രി മോമൻ പറഞ്ഞു. എന്നാൽ, ബിൽ പാസാക്കിയ പശ്ചാത്തലത്തിലാണു യാത്ര റദ്ദാക്കിയതെന്നു നയതന്ത്രവൃത്തങ്ങളെ ഉദ്ധരിച്ചു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ആസാമിലെ പൗരത്വ രജിസ്റ്ററിൽനിന്നു 19 ലക്ഷം പേർ ഒഴിവാക്കപ്പെട്ട വിഷയം ബംഗ്ലാ പ്രധാനമന്ത്രി ഷേക്ക് ഹസീന ഒക്ടോബറിൽ ഡൽഹിയിൽ വന്നപ്പോൾ ചർച്ചചെയ്തതാണ്. വിഷയം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നു ബംഗ്ലാദേശ് പിന്നീടു പറഞ്ഞു. അനധികൃതമായി വന്നവരെയെല്ലാം തിരിച്ചയയ്ക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയെപ്പറ്റിയും ബംഗ്ലാദേശ് പ്രതികരിച്ചിട്ടില്ല.
ബംഗ്ലാദേശ് മന്ത്രിയുടെ ഇന്ത്യാ സന്ദർശനം മാറ്റി
12:56 AM Dec 13, 2019 | Deepika.com