ന്യൂഡൽഹി: രാജ്യത്തെ ചില്ലറ വിലക്കയറ്റം അസഹ്യമായ നിലയിലേക്ക് ഉയരുന്നു. നവംബറിൽ ചില്ലറ വിലകൾ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം 5.54 ശതമാനത്തിലെത്തി. ഭക്ഷ്യവിലക്കയറ്റമാകട്ടെ 10.01 ശതമാനവുമായി.
കഴിഞ്ഞ വർഷം ഇതേമാസം ചില്ലറ വിലക്കയറ്റം 2.3 ശതമാനം മാത്രമായിരുന്നു. അന്നു ഭക്ഷ്യവിലകളാകട്ടെ 2.61 ശതമാനം കുറയുകയും ചെയ്തു.
ഒക്ടോബറിൽ 4.62 ശതമാനമായിരുന്ന ചില്ലറ വിലക്കയറ്റമാണു കഴിഞ്ഞ മാസം 5.54 ശതമാനമായത്. മൂന്നു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയാണിത്. 2016 ജൂലൈയിൽ ചില്ലറ വിലക്കയറ്റം 6.07 ശതമാനം വരെയായിരുന്നു. ചില്ലറ വിലക്കയറ്റം നാലു ശതമാനം (പരമാവധി രണ്ടു ശതമാനം കൂടുകയോ കുറയുകയോ ചെയ്യാം) തോതിൽ നിർത്താവുന്നവിധം പണനയം ഉണ്ടാക്കണമെന്നാണു റിസർവ് ബാങ്കിനു പാർലമെന്റ് നിർദേശം നൽകിയിട്ടുള്ളത്. കഴിഞ്ഞ യോഗത്തിൽ റിസർവ് ബാങ്ക് പലിശ കുറയ്ക്കാതിരുന്നതു വിലക്കയറ്റം നിയന്ത്രണം വിട്ടുപോകുന്നു എന്ന നിഗമനത്തിലാണ്. അതിനെ ശരിവയ്ക്കുന്നതാണ് പുറത്തുവന്ന കണക്ക്.
പച്ചക്കറി വില 36 ശതമാനവും പയറുവർഗങ്ങളുടെ വില 10 ശതമാനവും മാംസവില 9.4 ശതമാനവും കൂടി. ഗ്രാമീണ മേഖലയിൽ പച്ചക്കറി വില 30 ശതമാനം കൂടിയപ്പോൾ നഗരമേഖലയിൽ 49 ശതമാനമായിരുന്നു വർധന.
വിലകൾ കുതിച്ചു
12:01 AM Dec 13, 2019 | Deepika.com