അതേസമയം, ആണ്‍കുട്ടികളുടെ 100 മീറ്ററിൽ കേരളത്തിന്റെ പ്രതീക്ഷയായിരുന്ന ആർ.കെ. സൂര്യജിത്തിന് എട്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കർണാടകയുടെ വി. ശശികാന്ത് ആണ് വേഗമേറിയ താരമായത്, 10.79 സെക്കൻഡ്. മഹാരാഷ്ട്രയുടെ പതിൽ നിഖിൽ (10.97), ഡൽഹിയുടെ ശിവം വൈഷ്ണവ് (11.04) എന്നിവർ വെള്ളിയും വെങ്കലവും സ്വന്തമാക്കി.
അനു, ഗൗരി
പെണ്‍കുട്ടികളുടെ ട്രിപ്പിൾജംപിൽ കേരളത്തിനായി അനു മാത്യു 12.40 മീറ്ററോടെ വെങ്കലത്തിലെത്തി. തമിഴ്നാടിന്റെ പി.എം. തബിതയ്ക്കാണ് (12.42) ഈയിനത്തിൽ വെള്ളി. 12.58 മീറ്ററോടെ തമിഴ്നാടിന്റെ പി. ബബിഷ മീറ്റ് റിക്കാർഡ് കുറിച്ച് സ്വർണം സ്വന്തമാക്കി. 2013ൽ കേരളത്തിന്റെ ജെനിമോൾ ജോയ് കുറിച്ച 12.54 മീറ്റർ എന്ന റിക്കാർഡാണ് പിന്തള്ളപ്പെട്ടത്.
കേരളത്തിനായി ഇറങ്ങിയ അലീന ടി. ഷാജിക്ക് (11.69) അഞ്ചാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളൂ.
മൂന്ന് റിക്കാർഡ്
ഇന്നലെ മൂന്ന് മീറ്റ് റിക്കാർഡുകൾ തകർക്കപ്പെട്ടു. പെണ്‍കുട്ടികളുടെ ട്രിപ്പിൾജംപ്, ഡിസ്കസ് ത്രോ, ആണ്‍കുട്ടികളുടെ 5000 മീറ്റർ റെയ്സ് വാക്ക് എന്നിവയിലാണ് റിക്കാർഡ് പിറന്നത്. റെയ്സ് വാക്കിംഗിൽ ഉത്തരാഖണ്ഡിന്റെ പരംജീത് സിംഗ് ബിഷ് (20:19.52 സെക്കൻഡ്) ആണ് പുതിയ സമയം കുറിച്ചത്. പെണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയിൽ ഹരിയാനയുടെ ഗരിമ (45.05 മീറ്റർ) പുതിയ ദൂരം കണ്ടെത്തി.
വില്ലൻ തണുപ്പ്
കേരളത്തിന്റെ പ്രകടനം പിന്നോട്ടടിക്കാനുള്ള പ്രധാന കാരണമായി കായികാധ്യാപകർ ചൂണ്ടിക്കാണിക്കുന്നത് സംഗരൂരിലെ അതിശൈത്യമാണ്. വിറങ്ങലിപ്പിക്കുന്ന തണുപ്പാണ് സംഗരൂരിൽ. ഇടയ്ക്ക് മഴയും എത്തുന്നു. കേരള താരങ്ങൾക്ക് തികച്ചും അപരിചിതമായ കാലാവസ്ഥയാണിത്.