തിരുവനന്തപുരം: കേരളമൊരുക്കിയ റണ്‍മലയ്ക്കു മുന്നിൽ രണ്ടാം ഇന്നിംഗ്സിൽ നിലംപൊത്താതെ ഡൽഹി പോരാട്ടം നടത്തിയതോടെ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരം സമനിലയിൽ. ഒന്നാം ഇന്നിംഗ്സിൽ ലീഡ് നേടിയ കേരളത്തിനു മൂന്നുപോയിന്റും ഡൽഹിക്ക് ഒരു പോയിന്റും ലഭിച്ചു. ഒന്നാം ഇന്നിംഗ്സിൽ 525 റണ്‍സ് എന്ന കൂറ്റൻ സ്കോർ സ്വന്തമാക്കിയ കേരളം സന്ദർശകരെ 142 റണ്‍സിനു ചുരുട്ടിക്കൂട്ടി വൻ ലീഡ് നേടിയിരുന്നു. ഫോളോ ഓണ്‍ വഴങ്ങി വീണ്ടും ബാറ്റിംഗിനിറങ്ങിയ ഡൽഹിയുടെ ബാറ്റ്സ്മാൻമാർ ശക്തമായ പ്രതിരോധം തീർത്തതോടെ മത്സരം സമനിലയിൽ കലാശിച്ചു.
ഫോളോ ഓണ്‍ വഴങ്ങി ബാറ്റിംഗിനിറങ്ങിയ ഡൽഹി ഇന്നലെ ഒരു വിക്കറ്റിന് 142 റണ്‍സ് എന്ന നിലയിലാണ് രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. സ്കോർ 185ൽ നില്‍ക്കെ ക്യാപ്റ്റൻ ധ്രുവ് ഷോറിയുടെ വിക്കറ്റ് ഡൽഹിക്ക് നഷ്ടമായി. ജലജ് സക്സേനയുടെ പന്തിൽ സൽമാൻ നിസാർ ക്യാച്ചെടുത്താണ് ഡൽഹിയുടെ നായകനെ പവലിയനിലേക്ക് അയച്ചത്. ആദ്യഇന്നിംഗ്സിൽ സന്ദർശകരെ വരിഞ്ഞുമുറുക്കിയ ജലജ് സക്സേന രണ്ടാം ഇന്നിംഗ്സിലും ഡൽഹിയുടെ വിക്കറ്റുകൾ കൊയ്തെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു കേരളത്തിന്റെ ആരാധകർ.
എന്നാൽ, ഓപ്പണർ കുനാൽ ചന്ദേലയും നിതീഷ് റാണയും ക്രീസിൽ ഒത്തുചേർന്നതോടെ കേരളത്തിന്റെ വിജയപ്രതീക്ഷയ്ക്കു മങ്ങലേറ്റു. ഡൽഹിയുടെ സ്കോർ 185 റണ്‍സിൽ എത്തിയപ്പോൾ ക്രീസിൽ ഒത്തുകൂടിയ ഇവർ സ്കോർ 303ൽ എത്തിച്ചശേഷമാണ് പിരിഞ്ഞത്. 219 പന്തിൽ ഒരു സിക്സും 11 ഫോറും ഉൾപ്പെടെ 125 റണ്‍സെടുത്ത കുനാൽ ചന്ദേലയെ സന്ദീപ് വാര്യർ മുഹമ്മദ് അസറുദ്ദീന്റെ കൈകളിലെത്തിച്ചു. നിതീഷ് റാണ 164 പന്തിൽ നാലു പടുകൂറ്റൻ സിക്സറുകളും 11 ഫോറും ഉൾപ്പെടെ 114 റണ്‍സ് നേടി. ഡൽഹി സ്കോർ 363ൽ നില്‍ക്കെ നിതീഷിനെ ജലജ് സക്സേന ബൗൾഡ് ആക്കി.
നാലുവിക്കറ്റിന് 395 റണ്‍സ് എന്ന നിലയിൽ നില്‍ക്കെ മത്സരം സമനിലയിൽ പിരിഞ്ഞു. രണ്ട് ഇന്നിംഗ്സുകളിലുമായി കേരളത്തിന്റെ ജലജ് സക്സേന എട്ടുവിക്കറ്റ് നേട്ടം സ്വന്തമാക്കി.
തോമസ് വർഗീസ്
സമനിലയിൽ
12:01 AM Dec 13, 2019 | Deepika.com