ന്യൂഡൽഹി: ജിഎസ്ടി സംവിധാനത്തിൽ സമഗ്ര മാറ്റത്തിനു ശിപാർശ. ഇപ്പോഴത്തെ നാലു നികുതി സ്ലാബുകൾ മൂന്നായി ചുരുക്കാനും താഴേത്തട്ടുകളിലെ നികുതി നിരക്കു കൂട്ടാനുമാണു പ്രധാന ശിപാർശ.
വരുമാനം കൂട്ടുക എന്നതാണു പ്രധാന ലക്ഷ്യം. നികുതി വരുമാനം ഉദ്ദേശിച്ചതുപോലെ കൂടാത്തതു നിരക്കുകൾ കുറവായിട്ടാണെന്ന് ജിഎസ്ടി കൗൺസിലുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കരുതുന്നു. കഴിഞ്ഞ രണ്ടുവർഷം നികുതി നിരക്കു കുറച്ചതും പല ഉത്പന്നങ്ങളെയും താഴ്ന്ന സ്ലാബുകളിലാക്കിയതും അബദ്ധമായി എന്നും അവർ കരുതുന്നു.
ഈ മാസം 18-നു ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗം ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കും. ചൊവ്വാഴ്ച ഉദ്യോഗസ്ഥതല സമിതി സംസ്ഥാനങ്ങളുടെ ശിപാർശ പരിശോധിച്ചിരുന്നു. കൗൺസിലിലേക്കുള്ള ശിപാർശയുടെ അവസാന രൂപം ഈയാഴ്ച ഒടുവിലാകും സമിതി തയാറാക്കുക.
ജിഎസ്ടിയിൽ ഇപ്പോൾ നാലു സ്ലാബാണുള്ളത്. അഞ്ചുശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ. ഇതു മൂന്നു സ്ലാബുകളാക്കുന്പോൾ താഴത്തെ സ്ലാബ് എട്ടുശതമാനമാകും, രണ്ടാമത്തേത് 18 ശതമാനവും മൂന്നാമത്തേത് 28 ശതമാനവും.
അഞ്ചുശതമാനം സ്ലാബിലുള്ള നിത്യോപയോഗ സാധനങ്ങളുടെ നികുതി എട്ടുശതമാനമാകും. 12 ശതമാനം നികുതിയുള്ളവയുടേത് 18 ശതമാനമാകും.
ബ്രാൻഡ് ചെയ്ത ധാന്യങ്ങൾ, ധാന്യപ്പൊടി എന്നിവ തുടങ്ങി ട്രെയിനിലെ എസി ക്ലാസ് യാത്ര, വിമാനയാത്ര, മൊബൈൽ ഫോൺ എന്നിവയ്ക്കു വരെ ഇതുമൂലം വിലകൂടും. നിത്യോപയോഗ സാധനങ്ങളും ഇടത്തരക്കാർ ഉപയോഗിക്കുന്ന ഉത്പന്നങ്ങളും സേവനങ്ങളും ഒക്കെയാണ് നിരക്കു കൂടുന്ന രണ്ടു സ്ലാബുകളിൽ വരുന്നത്.
ഏപ്രിൽ-നവംബർ എട്ടുമാസ കാലയളവിൽ കേന്ദ്ര ജിഎസ്ടിയായി ലഭിച്ചത് 3,28,365 കോടി രൂപയാണ്. ലക്ഷ്യമിട്ടിരുന്ന 5,26,000 കോടിയിൽനിന്ന് 40 ശതമാനത്തോളം കുറവ്. 2018-19 ൽ കേന്ദ്രത്തിനു ലഭിച്ചത് 4,57,534 കോടി രൂപ; പ്രതീക്ഷിച്ചത് 6,03900 കോടി.
സംസ്ഥാനങ്ങൾക്കു നൽകാനുള്ള നഷ്ടപരിഹാരത്തുകയ്ക്കു കോംപൻസേഷൻ സെസ് മതിയാകുന്നില്ല.
അടുത്ത ഏപ്രിൽ മുതൽ നഷ്ടപരിഹാരത്തിനു മാസം 21,000 കോടി രൂപ വേണം. ഈ വർഷം ഇതുവരെ നാലുമാസത്തെ നഷ്ടപരിഹാരത്തുക സംസ്ഥാനങ്ങൾക്കു കൊടുത്തിട്ടില്ല.
ജിഎസ്ടി: മൂന്നു സ്ലാബാക്കും
01:10 AM Dec 12, 2019 | Deepika.com