ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫീസ് സയിദിനെതിരേ ലാഹോറിലെ ഭീകരവിരുദ്ധ കോടതി കുറ്റം ചുമത്തി. ഭീകരപ്രവർത്തനത്തിനു ധനസഹായം നൽകിയെന്നാണ് ആരോപണം. സയിദിനു പുറമേ അദ്ദേഹത്തിന്റെ സഹായികളായ ഹാഫീസ് അബ്ദുൾ സലാം ബിൻ മുഹമ്മദ്, മുഹമ്മദ് അഷ്റഫ്, സഫാർ ഇക്ബാൽ എന്നിവർക്കെതിരേയും കുറ്റം ചുമത്തിയിട്ടുണ്ട്.
എല്ലാവർക്കും കുറ്റപത്രത്തിന്റെ കോപ്പി നൽകിയെന്ന് കോടതി ഉദ്യോഗസ്ഥൻ അറിയിച്ചു.
നിരോധിത ജെയുഡി സംഘടനയുടെ നേതാവായ ഹാഫീസ് സയിദിനെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് അന്തർദേശീയ തലത്തിൽ സമ്മർദമുണ്ടായിരുന്നു.
സയിദിനും കൂട്ടർക്കും എതിരേയുള്ള കേസിൽ സാക്ഷികളെ ഹാജരാക്കാൻ പ്രോസിക്യൂഷനോട് ഭീകരവിരുദ്ധ കോടതി ജഡ്ജി അർഷാദ് ഹുസൈൻ ഭൂട്ടാ നിർദേശിച്ചു.
ഇന്നലെ സയിദിനെയും ഇതര പ്രതികളെയും വൻസുരക്ഷ ഒരുക്കിയാണു കോടതിയിൽ എത്തിച്ചത്. കേസ് ഇന്നത്തേക്കു മാറ്റിവച്ചതായി ജഡ്ജി പിന്നീട് അറിയിച്ചു. പത്രലേഖകർക്ക് കോടതിയിൽ പ്രവേശനം നിഷേധിച്ചിരുന്നു.
കോടതി നടപടികൾക്കു ശേഷം സയിദിനെ അതീവസുരക്ഷയുള്ള കോട് ലാഖ്പത് ജയിലിലേക്ക് തിരിച്ചയച്ചു.
സയിദിനെതിരേ കുറ്റം ചുമത്തി
10:50 PM Dec 11, 2019 | Deepika.com