ലണ്ടൻ: ബ്രിട്ടൻ ഇന്നു പോളിംഗ് ബൂത്തിലേക്ക്. പ്രധാനമന്ത്രി ബോറീസ് ജോൺസനും പ്രതിപക്ഷ ലേബർ നേതാവ് ജറമി കോർബിനും ഉൾപ്പെടെയുള്ള നേതാക്കൾ അവസാനവട്ട പ്രചാരണവും പൂർത്തിയാക്കി.
ഏറ്റവും ഒടുവിലത്തെ അഭിപ്രായവോട്ടെടുപ്പിൽ ബോറീസ് ജോൺസൻ തന്നെയാണ് മുന്നിലെങ്കിലും ലീഡ് മുന്പത്തെക്കാൾ കുറഞ്ഞു. യുഗവ് പോൾ പ്രകാരം കൺസർവേറ്റീവുകൾക്ക് 28 സീറ്റിന്റെ ഭൂരിപക്ഷം ലഭിക്കും. 68സീറ്റിന്റെ ഭൂരിപക്ഷമുണ്ടാവുമെന്നായിരുന്നു നവംബറിലെ പ്രവചനം.
തൂക്കുപാർലമെന്റിനുള്ള സാധ്യതയും പൂർണമായി തള്ളാനാവില്ലെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ.
ഹൗസ് ഓഫ് കോമൺസിലെ 650 സീറ്റുകളിലേക്ക് 3322 സ്ഥാനാർഥികളാണ് ഇത്തവണ മത്സരിക്കുന്നത്. കൺസർവേറ്റീവുകൾക്കു ഭൂരിപക്ഷം കിട്ടിയാൽ ജനുവരി 31നു തന്നെ ബ്രെക്സിറ്റ് നടപ്പാക്കുമെന്നു പ്രധാനമന്ത്രി ജോൺസൻ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നു ബ്രിട്ടീഷ് സമയം രാത്രി പത്തിനു പോളിംഗ് പൂർത്തിയായാലുടൻ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തുവരും.
കൺസർവേറ്റീവ് പക്ഷത്തുനിന്ന് പ്രീതി പട്ടേൽ, അലോക് ശർമ, ശൈലേഷ് വരാ ലേബർ പാർട്ടിയിൽനിന്ന് വലേരി വാസ്, ലിസാ നന്ദി, സീമാ മൽഹോത്ര, വീരേന്ദ്ര ശർമ തുടങ്ങിയ ഇന്ത്യൻ വംശജർ ജനവിധി തേടുന്നുണ്ട്.
കൺസർവേറ്റീവുകൾ 339 സീറ്റും ലേബർ പാർട്ടി 231 സീറ്റും സ്കോട്ടിഷ് നാഷണൽ പാർട്ടി 41 സീറ്റും ലിബറൽ ഡെമോക്രാറ്റുകൾ 15 സീറ്റും നേടുമെന്നാണ് യുഗവ് പോൾ പ്രവചനം. എന്നാൽ സീറ്റുകളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകൾക്കു സാധ്യതയുണ്ടെന്നും തൂക്കുപാർലമെന്റിനുള്ള സാധ്യത പൂർണമായി തള്ളാനാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിധിയെഴുത്ത് ഇന്ന്; ജോൺസനു പിന്തുണ കുറഞ്ഞു
10:50 PM Dec 11, 2019 | Deepika.com