വാഷിംഗ്ടൺ ഡിസി: പൗരത്വ ഭേദഗതി ബില്ലിനെതിരേ അമേരിക്കയും യൂറോപ്യൻ യൂണിയനും രംഗത്തെത്തി. തെറ്റായ ദിശയിലേക്കുള്ള അപകടകരമായ നീക്കമെന്നാണ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യുഎസ് ഫെഡറൽ കമ്മീഷൻ (യുഎസ്സിഐആർഎഫ്) ബില്ലിനെ വിശേഷിപ്പിച്ചത്.
മതപരമായ അളവുകോലുള്ള ബിൽ രണ്ടു സഭകളും പാസാക്കിയാൽ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും പ്രമുഖ ഇന്ത്യൻ നേതാക്കൾക്കും എതിരേ ഉപരോധമേർപ്പെടുത്തണമെന്നു കമ്മീഷൻ ആവശ്യപ്പെട്ടു. ഇന്ത്യയുടെ മതേതര ബഹുസ്വരതയ്ക്കും എല്ലാ വിഭാഗങ്ങൾക്കും തുല്യത ഉറപ്പു നല്കുന്ന ഇന്ത്യൻ ഭരണഘടനയ്ക്കും എതിരാണ് പൗരത്വ ഭേദഗതി ബിൽ എന്ന് യുഎസ് ഫെഡറൽ കമ്മീഷൻ പ്രസ്താവിച്ചു.
ബില്ലിൽ അമേരിക്കൻ കോൺഗ്രസിന്റെ വിദേശകാര്യ സമിതിയും ആശങ്ക രേഖപ്പെടുത്തി. മതപരമായ ബഹുത്വം ഇന്ത്യയുടെയും അമേരിക്കയുടെയും അടിസ്ഥാനമാണെന്ന് സമിതി ട്വീറ്റ് ചെയ്തു. ബിൽ സംബന്ധിച്ച് ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച ലേഖനം സമിതി ഷെയർ ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യശേഷം ഇന്ത്യയിലെ ഉന്നത നേതാക്കൾ സൃഷ്ടിച്ച ഇന്ത്യയുടെ മതേതര സ്വഭാവത്തെ ഇല്ലാതാക്കുന്നതാണു പൗരത്വ ബില്ലെന്ന് ന്യൂയോർക്ക് ടൈംസ് വ്യക്തമാക്കുന്നു.
ഇന്ത്യൻ ഭരണഘടന വിഭാവ നം ചെയ്യുന്ന തുല്യത, പൗരത്വ ഭേദഗതി ബിൽ ഉറപ്പു നല്കുമെന്നു പ്രതീക്ഷിക്കുന്നതായി യൂറോപ്യൻ യൂണിയന്റെ ഇന്ത്യയിലെ അംബാസഡർ ഉഗോ അസ്തുട്ടോ ഡൽഹിയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
കാഷ്മീരിലെ ജനങ്ങളുടെ മൗലികാവകാശങ്ങളിലുള്ള നിയന്ത്രണങ്ങളിൽ യൂറോപ്യൻ യൂണിയൻ ആശങ്ക രേഖപ്പെടുത്തി. കാഷ്മീരിൽ സാധാരണനില കൈവരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഉഗോ അസ്തുട്ടോ ആവശ്യപ്പെട്ടു. യൂറോപ്യൻ യൂണിയൻ പാർലമെന്റേറിയന്മാരുടെ കാഷ്മീർ സന്ദർശനം ഒൗദ്യോഗികമായിരുന്നില്ലെന്നും വ്യക്തിപരമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ബില്ലിനെതിരേ എതിർപ്പുമായി യുഎസും യൂറോപ്യൻ യൂണിയനും
12:19 AM Dec 11, 2019 | Deepika.com