പ്രാഗ്:ചെക്ക് റിപ്പബ്ളിക്കിലെ ഒസ്ട്രാവ നഗരത്തിലെ ആശുപത്രിയിൽ ഇന്നലെ അക്രമി നടത്തിയ വെടിവയ്പിൽ ആറു രോഗികൾ കൊല്ലപ്പെട്ടു. പലായനം ചെയ്ത അക്രമി പോലീസ് പിടികൂടുമെന്ന ഘട്ടം വന്നപ്പോൾ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി.
പോളിഷ് അതിർത്തിക്കു സമീപമാണ് ഒസ്ട്രാവ നഗരം. ഇവിടത്തെ ഫാക്കൽറ്റി ഹോസ്പിറ്റലിൽ വാർഡിൽ പരിശോധനയ്ക്കു കാത്തിരുന്ന രോഗികളുടെ നേർക്ക് പ്രകോപനം കൂടാതെ അക്രമി നിറയൊഴിക്കുകയായിരുന്നു. നാലു പുരുഷന്മാരും രണ്ടു സ്ത്രീകളുമാണു കൊല്ലപ്പെട്ടത്. രണ്ടു പേർക്കു ഗുരുതരമായി പരിക്കേറ്റു.
ഇരകളുടെ തലയ്ക്കും കഴുത്തിലുമാണു വെടിയേറ്റതെന്നും റെനോ കാറിൽ രക്ഷപ്പെട്ട പ്രതിക്കായി പോലീസ് വ്യാപക തെരച്ചിൽ നടത്തിയെന്നും പ്രധാനമന്ത്രി ആൻദ്രേജ് ബാബിസ് റിപ്പോർട്ടർമാരോടു പറഞ്ഞു. രണ്ടു ഹെലികോപ്റ്ററുകളും തെരച്ചിലിനുപയോഗിച്ചു. സമീപത്തെ ഗ്രാമത്തിൽ ഇയാളുടെ കാർ കണ്ടെത്തി.
ഒരു പോലീസ് ഹെലികോപ്റ്റർ കാറിന് സമീപം എത്തിയപ്പോഴേക്കും ഇയാൾ സ്വയം വെടിവച്ചു മരിച്ചെന്ന് പോലീസ് മേധാവി തോമസ് കൂസെൽ പറഞ്ഞു. ഒപ്പാവ ഡിസ്ട്രിക്ടിൽ നിന്നുള്ള നിർമാണത്തൊഴിലാളിയായിരുന്നു അക്രമിയെന്ന് പബ്ളിക് ചെക്ക് റേഡിയോ പറഞ്ഞു.
ചെക്ക് ആശുപത്രിയിൽ അക്രമി ആറുപേരെ വെടിവച്ചുകൊന്നു
11:38 PM Dec 10, 2019 | Deepika.com