ഇസ്ലാമാബാദ്: പൗരത്വഭേദഗതി ബില്ലിനെ രൂക്ഷമായി വിമർശിച്ച് പാക്കിസ്ഥാൻ. മതത്തിന്റെ അടിസ്ഥാനത്തിൽ അയൽരാജ്യങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാനു ള്ള ശ്രമമാണു ബില്ലെന്നും ഏറെ പ്രതിലോമകരവും വിവേചനപരവുമാണ് ഇതിലെ നിർദേശങ്ങളെന്നും പാക്കിസ്ഥാൻ കുറ്റപ്പെടുത്തി. നിർദിഷ്ട ബില്ലിനെ ശക്തിയുക്തം എതിർക്കുകയാണെന്നും പാക്കിസ്ഥാൻ വിദേശകാര്യ ഓഫീസ് പറഞ്ഞു.
അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളെയെല്ലാം ലംഘിക്കുന്ന ബിൽ പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷി കരാറിന്റെ ലംഘനംകൂടിയാണെന്നായിരുന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ട്വീറ്റ്. ആർഎസ്എസ് അനുശാസിക്കുന്ന തരത്തിലുള്ള സാമ്രാജ്യത്വ വികസനമാണു ബില്ലിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്നു മതപീഡനത്തിന്റെ പേരിൽ 2014 ഡിസംബർ 31 നുമുന്പ് ഇന്ത്യയിലെത്തിയ ഹൈന്ദവ, സിഖ്, ബുദ്ധ, ജൈന, പാർസി, ക്രൈസ്തവ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് പൗരത്വം നൽകുന്നതാണ് ബിൽ.
പൗരത്വഭേദഗതി ബിൽ; രൂക്ഷവിമർശനവുമായി പാക്കിസ്ഥാൻ
11:38 PM Dec 10, 2019 | Deepika.com