വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ വൈറ്റ് ഐലൻഡിലെ അഗ്നിപർവതം പൊട്ടിത്തെറിച്ച് രണ്ടു ഡസൻ പേരെങ്കിലും മരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു ദുരന്തം. ആ സമയത്ത് അന്പതോളം ടൂറിസ്റ്റുകൾ അവിടെയുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. 23 പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരിൽ അഞ്ചുപേർ പിന്നീട് മരിച്ചു. രാത്രിയായതിനാൽ തെരച്ചിൽ അവസാനിപ്പിക്കുകയാണെന്നും ഇനി ആരെങ്കിലും ജീവനോടെ അവശേഷിക്കാൻ സാധ്യതയില്ലെന്നും അധികൃതർ പറഞ്ഞു. രക്ഷപ്പെട്ടവരിൽ പലർക്കും പൊള്ളലേറ്റിട്ടുണ്ട്.
അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് പുകയും ചാരവും 12000 അടി ഉയരത്തിലേക്ക് തെറിച്ചു. സ്ഫോടനത്തിനു നിമിഷങ്ങൾക്കു മുന്പ് ടൂറിസ്റ്റുകൾ ഈ മേഖലയിലൂടെ നടക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
റോയൽ കരീബിയൻ ഏർപ്പാടു ചെയ്ത വൈറ്റ് ഐലൻഡ് ടൂറിൽ പങ്കെടുത്ത നിരവധി ഓസ്ട്രേലിയൻ ടൂറിസ്റ്റുകൾ അപകടത്തിൽപ്പെട്ടതായി സംശയിക്കുന്നു. സിഡ്നിയിൽനിന്നു പ്രത്യേക കപ്പലിലാണ് ഇവർ വന്നത്. പരിഭ്രാന്തരായ ടൂറിസ്റ്റുകളിൽ ചിലർ രക്ഷാപ്രവർത്തകർ എത്തുന്നതു കാത്ത് തീരത്ത് കൂട്ടം കൂടി നിൽക്കുന്നതിന്റെ വീഡിയോ മൈക്കൽ ഷേഡ് എന്ന ടൂറിസ്റ്റ് പുറത്തുവിട്ടു. ചാരവും പുകയും മുകളിലേക്ക് ഉയരുന്നതും ഒരു ഹെലികോപ്റ്റർ തകർന്നു കിടക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
വാക്കാരി എന്നുകൂടി അറിയപ്പെടുന്ന വൈറ്റ് ഐലൻഡ് ബേ ഓഫ് പ്ളെന്റിയിൽനിന്ന് 50 കിലോമീറ്റർ അകലെയാണ്. ന്യൂസിലൻഡിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിലൊന്നാണിത്. പ്രതിവർഷം പതിനായിരത്തോളം ടൂറിസ്റ്റുകളാണ് ഇവിടെ സന്ദർശനത്തിനെത്തുന്നത്. 2016ലും ഈ അഗ്നിപർവതം പൊട്ടുകയുണ്ടായി.
ന്യൂസിലൻഡിൽ അഗ്നിപർവതം പൊട്ടി 24 പേർ മരിച്ചു
11:56 PM Dec 09, 2019 | Deepika.com