ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മ അതിരൂക്ഷമായിട്ടുണ്ടെന്നു തുറന്നുസമ്മതിച്ച് കേന്ദ്ര സർക്കാർ. ടി.എൻ പ്രതാപൻ എംപിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് തൊഴിലില്ലായ്മ വർധിച്ചിട്ടുണ്ടെന്ന് തൊഴിൽ മന്ത്രി സന്തോഷ് ഗാംഗ്വർ വ്യക്തമാക്കിയത്.
2013-2014 കാലത്ത് 2.9 ശതമാനം മാത്രമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. ഗ്രാമീണ മേഖലയിൽ ഇത് 4.9 ശതമാനവും നഗരമേഖലയിൽ 3.4 ശതമാനവുമായിരുന്നു. 2015- 2016 കാലത്ത് തൊഴിലില്ലായ്മ നിരക്ക് 3.4 ശതമാനമായി ഉയർന്നു. ഗ്രാമീണ മേഖലയിൽ 4.4 ശതമാനവും നഗര മേഖലയിൽ 3.7 ശതമാനവും ആയിരുന്നത് ഇപ്പോൾ 6.1 ശതമാനം ആയി കുത്തനെ ഉയർന്നു. ഗ്രാമീണ മേഖലയിൽ 5.3ശതമാനവും നഗര മേഖലയിൽ 7.8 ശതമാനവും ആയി ഇത് ഉയർന്നു എന്ന് മന്ത്രി നൽകിയ രേഖകൾ വ്യക്തമാക്കുന്നു.
രാജ്യത്തെ തൊഴിൽ സന്പത്ത് ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. 2013-2014 കാലത്ത് നഗര മേഖലയിൽ 55.6ശതമാനവും ഗ്രാമീണ മേഖലയിൽ 47.9 ശതമാനവും ആയിരുന്നു. നഗര-ഗ്രാമീണ മേഖലയിൽ മൊത്തത്തിൽ 58.8 ശതമാനം ആയിരുന്നു സ്ഥിതിയെങ്കിൽ ഒന്നാം എൻഡിഎ സർക്കാരിന്റെ രണ്ടാം വർഷം തന്നെ ഇത് കുറഞ്ഞു തുടങ്ങി. ഗ്രാമീണ മേഖലയിൽ 43.7ശതമാനമായും നഗര മേഖലയിൽ 52.4 ശതമാനമായും കുറഞ്ഞു.
മൊത്തത്തിൽ 55.8 ശതമാനം എന്ന സ്ഥിതിയുമായി. ഇപ്പോൾ ഇത് കുത്തനെ കുറഞ്ഞ് 34.7 ശതമാനം എന്ന ദയനീയ സ്ഥിതിയിലാണ്. അതായത്, എൻഡിഎ സർക്കാരിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായില്ലെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. ഗ്രാമീണ മേഖലയിൽ 35 ശതമാനവും നഗര മേഖലയിൽ 33.9 ശതമാനവും എന്നതാണ് ഒടുവിലത്തെ കണക്കുകൾ നൽകുന്ന വിവരം.
തൊഴിലില്ലായ്മ രൂക്ഷമെന്നു തുറന്നുസമ്മതിച്ച് കേന്ദ്രം
11:32 PM Dec 09, 2019 | Deepika.com