കൊച്ചി: രാജ്യത്ത് സാന്പത്തിക മാന്ദ്യം ഉണ്ടെന്നു സർക്കാർ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും അതുകൊണ്ടു തന്നെ ഇത് പരിഹരിപ്പിക്കപ്പെടുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും കിർലോസ്കർ ബ്രദേഴ്സ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജയ് കിർലോസ്കർ. സാങ്കേതികവിദ്യ അതിവേഗം മുന്നേറുകയാണെന്നും രാജ്യത്തെ സന്പദ് വ്യവസ്ഥയുടെ ചെറിയ മാറ്റങ്ങൾ പോലും ഉൾക്കൊണ്ട് അതിനനുസരിച്ചുള്ള പ്രവർത്തനമാണ് നടത്തേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു. കേരള മാനേജ്മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച സിഇഒ കോണ്ക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ സന്പദ് വ്യവസ്ഥ കനത്ത വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്. നാണയപ്പെരുപ്പവും ധനക്കമ്മിയും ആശാവഹമല്ല. സന്പദ് വ്യവസ്ഥയുടെ നട്ടെല്ലായ നികുതി പിരിവും മെച്ചമല്ല. സാന്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ രാജ്യത്തിന് അത്ര എളുപ്പമല്ല. ലോക സന്പദ് വ്യവസ്ഥ അമേരിക്കയുടെയും ചൈനയുടെയും എതിരാളികളും ആശ്രിതരും എന്ന രീതിയിൽ രണ്ടായി വിഭജിച്ചു നിൽക്കുകയാണ്. ആഗോള സന്പദ് വ്യവസ്ഥയുടെ ചലനങ്ങൾക്കൊപ്പം പിടിച്ചു നിൽക്കാൻ ഇന്ത്യക്ക് ഏറെ വിയർപ്പൊഴുക്കേണ്ടി വരും.
ബാങ്കിംഗ്, ഫിനാൻസ്, ഓട്ടോ, ടെലികോം, ഏവിയേഷൻ, എഫ്എംസിജി മേഖലകൾ അടിയന്തര സഹായം ഉണ്ടെങ്കിൽ മാത്രമേ നിലനിൽക്കൂ. സാന്പത്തിക പരിഷ്കാരങ്ങൾ പല തരത്തിൽ സർക്കാർ പരീക്ഷിക്കുന്നത് ആശാവഹമാണ്. സാന്പത്തിക മാന്ദ്യം നേരിടാൻ ഏറ്റവും നല്ല മാർഗം പ്രവർത്തനവും നിക്ഷേപവും ക്രമീകരിക്കുക എന്നത് മാത്രമാണ്. പുതിയ ആശയങ്ങളും വിപണിയും സാങ്കേതികവിദ്യകളും കണ്ടെത്തണം. ബിസിനസിന്റെ പ്രധാന ഘട്ടത്തിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കണം. വിഷമഘട്ടങ്ങളെ അവസരങ്ങളാക്കി മാറ്റണമെന്നും വളർച്ചയിലേക്ക് മത്സരബുദ്ധിയോടെ മുന്നേറണമെന്നും സഞ്ജയ് കിർലോസ്കർ ഓർമിപ്പിച്ചു.
കെഎംഎ പ്രസിഡന്റ് ജിബു പോൾ അധ്യക്ഷത വഹിച്ചു. ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷൻ ഡയറക്ടർ ജനറൽ രേഖ സേത്തി, കെഎംഎ സിഇഒ ഫോറം ചെയർമാൻ കെ. ആന്റണി സെബാസ്റ്റ്യൻ, കെ.എം.എ. ഓണററി സെക്രട്ടറി ബിബു പുന്നൂരാൻ എന്നിവർ പ്രസംഗിച്ചു.
വിഷമഘട്ടങ്ങളെ അവസരങ്ങളാക്കി മാറ്റണം: സഞ്ജയ് കിർലോസ്ക്കർ
11:55 PM Dec 07, 2019 | Deepika.com