ജപ്പാൻ പേൾ ഹാർബർ ആക്രമിച്ചതിന്റെ 78-ാം വാർഷികാനുസ്മരണത്തിന് മൂന്നു ദിവസം മാത്രം ശേഷിക്കെയുണ്ടായ വെടിവയ്പ് യുഎസിനെ ഞെട്ടിച്ചു. വെടിവച്ചയാളുടെയും ഇരകളുടെയും പേരുകൾ പുറത്തു വിട്ടിട്ടില്ല.
ഇവിടത്തെ നാവികസേനാ ഷിപ്യാർഡിലായിരുന്നു സംഭവം. ഷിപ്യാർഡിൽ അറ്റകുറ്റപ്പണിക്കു കയറ്റിയിരിക്കുന്ന യുഎസ്എസ് കൊളംബിയ എന്ന മുങ്ങിക്കപ്പലിലെ നാവികനാണ് ആക്രമണം നടത്തിയത്.
ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്ന് റിയർ അഡ്മിറൽ റോബർട്ട് ചാഡ്വിക് അറിയിച്ചു. അക്രമിയും ഇരകളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അറിവില്ല. അന്വേഷണം നടക്കുകയാണ്. വെടിവയ്പിനെത്തുടർന്ന് നാവികാസ്ഥാനം ഏതാനും മണിക്കൂറുകൾ അടച്ചിട്ടു.
യുഎസ് നാവികസേനയിലെ പസഫിക് കപ്പൽപ്പടയുടെ ആസ്ഥാനം പേൾ ഹാർബർ ആണ്. വ്യോമസേനാ യൂണിറ്റും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
പേൾ ഹാർബർ ഉൾപ്പെടുന്ന ഹാവായി സംസ്ഥാനത്ത് തോക്കുനിയമങ്ങൾ കർശനമാണ്. അതിനാൽ യുഎസിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് വെടിവയ്പു സംഭവങ്ങൾ കുറവാണ്. നാവികസേനാ ആസ്ഥാനത്ത് വ്യക്തികൾക്ക് ആയുധങ്ങൾ കൊണ്ടുവരാനാകില്ല.
1941 ഡിസംബർ ഏഴിന് ജാപ്പനീസ് പോർവിമാനങ്ങൾ പേൾ ഹാർബർ ആക്രമിച്ചതോടെയാണ് അമേരിക്ക രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കാളിയാകുന്നത്. 2,300 പേരാണ് ജപ്പാന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ശനിയാഴ്ച ചേരുന്ന വാർഷികാനുസ്മരണത്തിൽ അന്നത്തെ ആക്രമണത്തെ അതിജീവിച്ചവരടക്കം പങ്കെടുക്കുന്നുണ്ട്. വെടിവയ്പിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ നടപടികൾ പുനഃപരിശോധിക്കുമെന്ന് നാവികസേനാ വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യൻ വ്യോമസേനാ മേധാവി സുരക്ഷിതൻ