വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേയുള്ള ഇംപീച്ച്മെന്റ് നടപടികൾ അടുത്തഘട്ടത്തിലേക്ക്. ട്രംപിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം തയാറാക്കാൻ ഡെമോക്രാറ്റ് ഭൂരിപക്ഷ ജനപ്രതിനിധി സഭയുടെ ജുഡീഷറി കമ്മിറ്റിക്ക് സ്പീക്കർ നാൻസി പെലോസി നിർദേശം നൽകി. അമേരിക്കയിൽ ആരും നിയമത്തിന് അതീതരല്ലെന്ന് അവർ ചൂണ്ടിക്കാട്ടി.
നാല്പത്തഞ്ചാം യുഎസ് പ്രസിഡന്റിനെ പദവിയിൽനിന്നു നീക്കം ചെയ്യുന്നതു സംബന്ധിച്ച് ക്രിസ്മസിനു മുന്പ് വോട്ടെടുപ്പു നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഡെമോക്രാറ്റുകൾ നീങ്ങുന്നത്. ട്രംപിനെതിരേ അന്വേഷണം നടത്തി ഇന്റലിജൻസ് കമ്മിറ്റി തയാറാക്കിയ 300 പേജുവരുന്ന റിപ്പോർട്ടിൽ ട്രംപ് അധികാര ദുർവിനിയോഗം നടത്തിയെന്നു കുറ്റപ്പെടുത്തിയിരുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ എതിരാളിയാവാൻ സാധ്യതയുള്ള ജോ ബൈഡനെതിരേ അന്വേഷണത്തിന് യുക്രെയ്ൻ പ്രസിഡന്റിന്റെ മേൽട്രംപ് സമ്മർദം ചെലുത്തിയത് രാജ്യതാത്പര്യത്തിനല്ലെന്നും സ്വന്തം താത്പര്യം മുൻനിർത്തിയാണെന്നും റിപ്പോർട്ടിൽ ആരോപിച്ചു. ഇന്നലെ ജുഡീഷറി കമ്മിറ്റി മുന്പാകെ മൂന്നു നിയമവിശാരദന്മാർ തെളിവു നൽകി.
ഇംപീച്ച്മെന്റിനു മതിയായ കാരണമുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു. റിപ്പബ്ളിക്കൻ പക്ഷത്തുനിന്നു ഹാജരായ നാലാമൻ, ഇംപീച്ച്മെന്റ് ദ്രുതഗതിയിൽ നടത്തുന്നതിനെതിരേ മുന്നറിയിപ്പു നൽകി. ജനപ്രതിനിധി സഭ ഇംപീച്ച്മെന്റ് പ്രമേയം പാസാക്കിയാൽ സെനറ്റിൽ വിചാരണയാണ് അടുത്തഘട്ടം. സെനറ്റിൽ ട്രംപിന്റെ റിപ്പബ്ളിക്കൻ പാർട്ടിക്കാണു ഭൂരിപക്ഷം.
ഇംപീച്ച്മെന്റ് നടപടികൾ അടുത്ത ഘട്ടത്തിലേക്ക്
11:48 PM Dec 05, 2019 | Deepika.com