വാഷിംഗ്ടൺ ഡിസി: ഉയിഗർ മുസ്ലിം ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്ന ചൈനയ്ക്കെതിരേ ഉപരോധം ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് ട്രംപിനോട് നിർദേശിക്കുന്ന ബിൽ യുഎസ് ജനപ്രതിനിധിസഭ പാസാക്കി.
സിൻജിയാംഗ് പ്രവിശ്യയിലെ പത്തു ലക്ഷത്തോളം ഉയിഗർ വംശജരെ ചൈനീസ് സർക്കാർ പ്രത്യേക തടങ്കൽ ക്യാന്പുകളിൽ പാർപ്പിച്ചിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഉയിഗർ നേരിടുന്ന തടവും പീഡനവും ഭീഷണിയും അവസാനിപ്പിക്കാൻ നിർദേശിക്കുന്ന ബിൽ നേരത്തേ സെനറ്റ് പാസാക്കിയിരുന്നു. അതേസമയം തങ്ങൾക്കെതിരേ ബിൽ പാസാക്കിയ യുഎസിനു തിരിച്ചടി നല്കുമെന്ന് ചൈന മുന്നറിയിപ്പു നല്കി.
നേരത്തേ ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭകർക്ക് പിന്തുണ നല്കി യുഎസ് കോൺഗ്രസ് പ്രമേയം പാസാക്കിയിരുന്നു. ഇതിന് പകരമായി ചൈന യുഎസ് യുദ്ധക്കപ്പലുകൾക്ക് ഹോങ്കോംഗിൽ നിരോധനം ഏർപ്പെടുത്തുകയും സന്നദ്ധ സംഘടകൾക്ക് ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തു.
ഉയിഗർ വംശജരെ പിന്തുണയ്ക്കുന്ന യുഎസ് നടപടിക്കെതിരേ കൂടുതൽ കർക്കശ നടപടിക്ക് ചൈന ആലോചിക്കുന്നതായി ചൈനീസ് പത്രം ഗ്ളോബൽ ടൈംസ് റിപ്പോർട്ടു ചെയ്തു. ആപ്പിൾ ഉൾപ്പെടെയുള്ള അമേരിക്കൻ കന്പനികൾക്ക് വിലക്ക് ഏർപ്പെടുത്തുന്നതുൾപ്പെടെയുള്ള നടപടികൾ പരിഗണിക്കും. യുഎസ് പൗരന്മാർക്ക് വീസ നിയന്ത്രണം ഏർപ്പെടുത്താനും പദ്ധതിയുണ്ട്.
ഉയിഗർ: ചൈനയ്ക്കെതിരേ യുഎസിൽ ബിൽ
12:19 AM Dec 05, 2019 | Deepika.com