കാബൂൾ: അഫ്ഗാനിസ്ഥാനിൽ പതിറ്റാണ്ടുകളായി സേവനം അനുഷ്ഠിച്ചുവന്നിരുന്ന ജാപ്പനീസ് ഡോക്ടർ ടെറ്റ്സു നകാമുറ(73)യെയും അഞ്ച് സഹായികളെയും ഭീകരർ വെടിവച്ചുകൊന്നു. നംഗർഹർ പ്രവിശ്യയിലെ ജലാലാബാദിലായിരുന്നു സംഭവം. നകാമുറയുടെ മൂന്ന് സുരക്ഷാ ഗാർഡുകളും ഡ്രൈവറും സഹപ്രവർത്തകനുമാണ് ഒപ്പം മരിച്ചത്. പെഷവാർ കെയ് എന്നറിയപ്പെടുന്ന പീസ് ജപ്പാൻ മെഡിക്കൽ സർവീസസ് സംഘടനയുടെ മേധാവി ആയിരുന്നു നകാമുറ.
കുഷ്ഠരോഗികളെ സേവിക്കാൻ എത്തിയ ഇദ്ദേഹം 1984 മുതൽ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമാണ് വാസം. മഗ്സെസെ പുരസ്കാരം നേടിയിട്ടുണ്ട്. ജപ്പാനിലെ ഫുക്കുവോക്കയാണ് സ്വദേശം.
2008 മുതൽ നംഗർഹാറിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുകയായിരുന്നു നകാമുറ. അദ്ദേഹത്തിന്റെ സംഘടന നിരവധി ജലസേചന പദ്ധതികൾ ഇവിടെ നടപ്പാക്കിയിട്ടുണ്ട്. ഇത്തരം ഒരു പദ്ധതിയുടെ പ്രവർത്തനം വീക്ഷിക്കാനായി കാറിൽ പോകുന്പോഴാണ് അക്രമികൾ അദ്ദേഹത്തിനു നേർക്ക് നിറയൊഴിച്ചത്. നകാമുറയ്ക്കു നേരേയുള്ള ആക്രമണത്തിൽ പങ്കില്ലെന്നു താലിബാൻ വക്താവ് സബീബുള്ള അറിയിച്ചു. നകാമുറയുടെ വധവാർത്ത തന്നെ ഞെട്ടിച്ചെന്നു ജാപ്പനീസ് പ്രധാനമന്ത്രി ആബെ പറഞ്ഞു.
മഗ്സസെ പുരസ്കാരം നേടിയ ജാപ്പനീസ് ഡോക്ടറെ ഭീകരർ വെടിവച്ചുകൊന്നു
12:19 AM Dec 05, 2019 | Deepika.com