ലോസ്ആഞ്ചലസ്: ഗൂഗിളിന്റെ മാതൃകന്പനിയായ ആൽഫബെറ്റിന്റെ സാരഥ്യംകൂടി ഗൂഗിൾ സിഇഒ സുന്ദർപിച്ചൈക്ക്. ഗൂഗിൾ സഹസ്ഥാപകരായ ലാരി പേജും സെർജി ബ്രിനും ആൽഫബെറ്റിന്റെ സാരഥ്യത്തിൽനിന്നു വിരമിക്കുകയാണ്. ഇരുവരും കന്പനിയിലെ ജീവനക്കാരും ഡയറക്ടർമാരുമായി തുടരും.
വിപണിമൂല്യം വച്ച് ലോകത്തിലെ നാലാമത്തെ വലിയ കന്പനിയാണ് ആൽഫബെറ്റ്. (മൈക്രോസോഫ്റ്റ്, ആപ്പിൾ, ആമസോൺ എന്നിവയാണു മുന്നിൽ). 83,802 കോടി ഡോളർ (59.5 ലക്ഷം കോടി രൂപ. റിലയൻസിന്റെ ആറുമടങ്ങ്) വരും ആൽഫബെറ്റിന്റെ വിപണിമൂല്യം. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ കന്പനി ലോകത്തിൽ അഞ്ചാം സ്ഥാനത്തുള്ള ടെക് കന്പനിയാണ്.
സഹസ്ഥാപകരായ പേജിനും ബ്രിനിനും 46 വയസ് വീതമാണ്. 47 വയസുള്ള ഇന്ത്യൻ വംശജനെ സാരഥ്യമേൽപ്പിക്കുന്ന ഇരുവരും 5900 കോടി ഡോളർവീതം സന്പത്തിനുടമകളാണ്. 21 വർഷം മുന്പാണ് ഇവർ സെർച്ച് എൻജിൻ ഗൂഗിൾ ആവിഷ്കരിച്ച് ഗൂഗിൾ കന്പനി ആരംഭിച്ചത്. 2015-ൽ ഇവർ ആൽഫബെറ്റ് എന്ന ഹോൾഡിംഗ് കന്പനി ഉണ്ടാക്കി. ഗൂഗിൾ അതിന്റെ മുഖ്യ ഉപകന്പനിയായി. വേറേ 26 ഉപകന്പനികൾകൂടി ആൽഫബെറ്റിനുണ്ട്. പക്ഷേ ഏറ്റവും ബിസിനസും വരുമാനവും ഗൂഗിളിനുതന്നെയാണ്.
ആൽഫബെറ്റ് ഉണ്ടാക്കിയശേഷം പേജും ബ്രിനും കന്പനി കാര്യങ്ങളിൽ അധികം ഇടപെടാറില്ല. സുന്ദറിനെ എല്ലാം ഏല്പിച്ചു. പൊതുരംഗത്തും സഹസ്ഥാപകർ അധികം പ്രത്യക്ഷപ്പെട്ടില്ല. എന്നാൽ ഇരുവരും തങ്ങൾക്കു താത്പര്യവും കഴിവുമുള്ള ടെക്നോളജി കാര്യങ്ങളിൽ ഇടപെട്ടുപോന്നു.
സുന്ദർ ഗൂഗിൾ സിഇഒ സ്ഥാനത്തോടൊപ്പമാണ് ആൽഫബെറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ പദവി വഹിക്കുക. ഇതോടെ ഏറ്റവും ശക്തരായ കന്പനി മേധാവികളുടെ നിരയിലേക്കു സുന്ദർ ഉയരുകയാണ്. 15 വർഷമായി സുന്ദർ ഗൂഗിളിൽ പ്രവർത്തിക്കുന്നു.
ഇന്ത്യൻ വംശജനായ സുന്ദർ വിനീതനും സാങ്കേതികകാര്യങ്ങളിൽ ആവേശം പുലർത്തുന്നവനുമാണെന്നു പേജും ബ്രിനും സ്ഥാപനത്തിലെ ജീവനക്കാർക്ക് അയച്ച കത്തിൽ പറഞ്ഞു. ആൽഫബെറ്റ് രൂപീകരിച്ചശേഷം തങ്ങൾ ഇത്രയേറെ ആശ്രയിച്ച മറ്റൊരാൾ ഇല്ലെന്നും ഭാവിയിലേക്കു ഗൂഗിളിനെയും ആൽഫബെറ്റിനെയും നയിക്കാൻ പറ്റിയ വേറൊരാളില്ലെന്നും അവർ പറഞ്ഞു.
സെർച്ച് എൻജിൻ ആയി തുടങ്ങി ഇന്റർനെറ്റ് സേവനങ്ങളുടെ എല്ലാ മേഖലകളിലും ബയോടെക്നോളജിയിലും ഡ്രൈവറില്ലാ കാറുകളിലും വീഡിയോ ഗെയിമുകളിലും ഒക്കെ വന്പനായി മാറിയതാണ് ഗൂഗിൾ. ഈ വളർച്ചയെത്തുടർന്നു കന്പനിയുടെ കുത്തകസ്വഭാവം അവസാനിപ്പിക്കണമെന്ന വാദങ്ങൾ ഉയർന്നിട്ടുണ്ട്. സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും വിമർശനം ഉണ്ട്.
പിച്ചൈ വച്ച വഴികൾ....
ജനനം: 1972 ജൂൺ 10. മധുര (തമിഴ്നാട്).
മാതാപിതാക്കൾ: രഘുനാഥ പിച്ചൈ (ഇലക്ട്രിക്കൽ എൻജിനിയർ) - ലക്ഷ്മി (സ്റ്റെനോഗ്രഫർ).
വിദ്യാഭ്യാസം: സ്കൂൾ: ജവഹർ വിദ്യാലയ (അശോക് വിഹാർ, ചെന്നൈ), വനവാണി സ്കൂൾ (ചെന്നൈ), ബിടെക്: ഐഐടി ഖരഗ്പുർ, എംഎസ്: സ്റ്റാൻഫഡ് യൂണിവേഴ്സിറ്റി
എംബിഎ: വാർട്ടൺ ബിസിനസ് സ്കൂൾ
ആദ്യജോലി: കൺസൾട്ടന്റ്, മക്കിൻസി ആൻഡ് കോ.
ഗൂഗിളിൽ: 2004 ഏപ്രിൽ ഒന്നിന് ഗൂഗിളിൽ ഇന്റർവ്യു. കന്പനി ജിമെയിൽ തുടങ്ങിയ ദിവസം. ആ മാസംതന്നെ കന്പനിയിൽ ചേർന്നു.
: ഗൂഗിൾ ക്രോം ബ്രൗസർ വികസിപ്പിച്ചു.
: ആൻഡി റൂബിനിൽനിന്ന് ആൻഡ്രോയ്ഡ് ബിസിനസ് ഏറ്റെടുത്തു. ഒരു വർഷത്തിനകം 100 കോടി ഫോണുകൾക്ക് ആൻഡ്രോയ്ഡ് നല്കി.
: ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ മാപ്സ്, ക്രോംബുക്ക്, വെബ്എം തുടങ്ങിയ പലതിന്റെയും ആവിഷ്കാരത്തിനു നേതൃത്വം നല്കി. ഗൂഗിളിന്റെ ഇന്റർനെറ്റ് ബിസിനസ് വിഭാഗം മേധാവിയായി.
: 2014ൽ മൈക്രോസോഫ്റ്റ് ഇദ്ദേഹത്തെ സിഇഒ സ്ഥാനത്തേക്കു പരിഗണിച്ചു.
ഗൂഗിൾ സിഇഒ: 2015-ൽ ഗൂഗിൾ പുനഃസംഘടന. ആൽഫബെറ്റ് എന്ന ഹോൾഡിംഗ് കന്പനി ഉണ്ടാക്കി. ഗൂഗിൾ അതിന്റെ മുഖ്യഉപകന്പനിയായി. സുന്ദർ ഗൂഗിൾ സിഇഒയും ആൽഫബെറ്റ് ഡയറക്ടറുമായി. ഇപ്പോൾ ആൽഫബെറ്റ് സിഇഒയും.
ഭാര്യ: അഞ്ജലി
മക്കൾ: കാവ്യ, കിരൺ
ശന്പളം: 18.81 ലക്ഷം ഡോളർ (13.35കോടി രൂപ) (2018-ൽ)
താൽപര്യം: ക്രിക്കറ്റ്, ഫുട്ബോൾ, ചെസ്.
ആൽഫബെറ്റിനെ നയിക്കാനും സുന്ദർപിച്ചൈ
11:43 PM Dec 04, 2019 | Deepika.com