തൊടുപുഴ: കാലിത്തീറ്റ ഉത്പാദനത്തിൽ മുന്നേറ്റം ലക്ഷ്യമിട്ട് കേരള ഫീഡ്സിന്റെ സംസ്ഥാനത്തെ വലിയ രണ്ടാമത്തെ കാലിത്തീറ്റ ഫാക്ടറി ക്ഷീരജില്ലയായ ഇടുക്കിയിലെ അരിക്കുഴയിൽ പ്രവർത്തനസജ്ജമാകുന്നു. 500 മെട്രിക് ടണ്‍ ഉത്പാദനശേഷിയുള്ള കാലിത്തീറ്റ ഫാക്ടറിയാണ് തൊടുപുഴയ്ക്കു സമീപത്തുള്ള അരിക്കുഴയിൽ പൂർത്തിയാകുന്നത്.
മുഖ്യമന്ത്രിയുടെ തിയതി ലഭിക്കുന്ന മുറയ്ക്ക് ഈ മാസംതന്നെ ഫാക്ടറിയുടെ ഉദ്ഘാടനം നടത്താനാണ് ലക്ഷ്യമിടുന്നത്. പ്രതിദിനം 650 മെട്രിക്ക് ടണ്‍ ഉത്പാദന ശേഷിയുള്ള തൃശൂർ ജില്ലയിലെ കല്ലേറ്റുങ്കരയിലെ ഫാക്ടറിയാണ് കേരള ഫീഡ്സിന്റെ സംസ്ഥാനത്തെ വലിയ ഫാക്ടറി. ഇടുക്കിയിൽ കൂടി നിർമാണം ആരംഭിക്കുന്നതോടെ ഉത്പാദനത്തിൽ വലിയ കുതിച്ചുചാട്ടത്തിനാണ് കേരള ഫീഡ്സ് ലക്ഷ്യമിടുന്നത്.
കാലിത്തീറ്റ ഉത്പാദനച്ചെലവ്് വൻതോതിൽ ഉയർന്നതോടെ നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന കേരള ഫീഡ്സ് ലാഭത്തിലേക്കു നീങ്ങുന്നതിന്റെ മുന്നോടി കൂടിയായാണ് പുതിയ ഫാക്ടറി തുറക്കുന്നത്.
2011 മുതൽ കാലിത്തീറ്റ നിർമാണത്തിൽ നഷ്ടക്കണക്കുകളായിരുന്നു കേരള ഫീഡ്സിന്റേത്. ഉത്പ്പാദനചെലവിന്റെ 90 ശതമാനവും അസംസ്കൃത വസ്തുക്കൾക്കായി ചെലവഴിക്കേണ്ടി വന്നിരുന്നതിനാൽ ഒരു പായ്ക്കറ്റിന് 150 രൂപയോളം നഷ്ടം സഹിച്ചാണ് കാലിത്തീറ്റ കർഷകരിലേക്കെത്തിച്ചിരുന്നത്.
ഉദ്ഘാടനത്തിനൊരുങ്ങി കേരള ഫീഡ്സിന്റെ കാലിത്തീറ്റ നിർമാണ ഫാക്ടറി
11:25 PM Dec 03, 2019 | Deepika.com