രാജ്യത്തു ഭീതിയുടെ അന്തരീക്ഷമാണെന്ന വ്യവസായ പ്രമുഖൻ രാഹുൽ ബജാജിന്റെ വിമർശനത്തിൽ അസഹിഷ്ണുത പ്രകടിപ്പിച്ചു കേന്ദ്രമന്ത്രിമാർ. ബിജെപി അനുകൂല ട്രോളർമാർ ബജാജിനെ ആക്ഷേപങ്ങൾകൊണ്ടു മൂടി.
"സ്വന്തം ധാരണകൾ പ്രചരിപ്പിക്കുന്നതിലും നല്ലത് ഉത്തരങ്ങൾ തേടുകയാണ്. ആ ധാരണകൾ പടരുന്നതു ദേശീയ താൽപര്യത്തിനു ഹാനികരമാണ്’ എന്നു ധനമന്ത്രി നിർമല സീതാരാമൻ ട്വീറ്റ് ചെയ്തു.
ബജാജ് ആഭ്യന്തരമന്ത്രി അമിത് ഷായോടു സംസാരിക്കുന്പോൾ നിർമലയും വേദിയിലുണ്ടായിരുന്നു. ബജാജ് പറഞ്ഞതുപോലെയല്ല കാര്യങ്ങൾ എന്നു പറഞ്ഞാണു ഷാ മറുപടി നൽകിയത്. ഇനി അങ്ങനെയൊരു അന്തരീക്ഷമുണ്ടെന്നു വരുത്താൻ ശ്രമമുണ്ടെങ്കിൽ അതു തടയണമെന്നും ഷാ പറഞ്ഞു. ഇതിന്റെ ചുവടു പിടിച്ചാണു ബജാജ് പറയുന്നതു ദേശീയ താത്പര്യത്തിനുനിരക്കുന്നതല്ലെന്നു നിർമല ട്വീറ്റ് ചെയ്തത്.
അച്ചടക്കമില്ലെന്നു പുരി
നഗരകാര്യ-സിവിൽ വ്യോമയാനമന്ത്രി ഹർദീപ്സിംഗ് പുരി കുറേക്കൂടി കടത്തിപ്പറഞ്ഞു. "ബജാജിന് സ്വന്തം അഭിപ്രായം പറയാനും മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കാനും പറ്റുന്നുണ്ടെങ്കിൽ ഇവിടെ ജനാധിപത്യമൂല്യങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും സജീവമാണെന്നു വ്യക്തമല്ലേ. വ്യാജ ആഖ്യാനങ്ങൾ നടത്താനും കടുത്ത വിമർശനം അഴിച്ചുവിടാനും കഴിയുന്ന സമൂഹങ്ങൾ അച്ചടക്കമില്ലാത്തവയാണ്. ' ഇങ്ങനെപോയി മുൻ നയതന്ത്രജ്ഞൻ കൂടിയായ പുരിയുടെ ട്വീറ്റ്.
വാണിജ്യ-വ്യവസായ-റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ബജാജിനെ വിമർശിക്കാനൊന്നും മെനക്കെട്ടില്ല. അമിത് ഷാ എല്ലാറ്റിനും മറുപടി നൽകി എന്നായിരുന്നു ഗോയലിന്റെ പ്രതികരണം. ഗോയലും ആ വേദിയിലുണ്ടായിരുന്നു.
ഹമാരാ ബജാജ്
ബജാജിന്റെ വിമർശനത്തെ കോൺഗ്രസ് നേതാക്കൾ ആവേശപൂർവം സ്വാഗതം ചെയ്തു. ബജാജിന്റെ പഴയ പരസ്യം ഉദ്ധരിച്ച് (ബജാജിനെ തോല്പിക്കാനാവില്ല) ജയ്റാം രമേശ്, ബജാജിനെ നിശബ്ദനാക്കാനാവില്ലെന്ന് അമിത് ഷാ മനസിലാക്കിയെന്നു പറഞ്ഞു. ചെറുകിട വ്യവസായികളും ബാങ്കർമാരും വലിയ വ്യവസായികളുമൊക്കെ തന്നോടു പറയാറുള്ള കാര്യമാണ് ബജാജ് പറഞ്ഞതെന്ന് മിലിന്ദ് ദേവ്റ ട്വീറ്റ് ചെയ്തു.
ബജാജിനെ വിമർശിച്ച മന്ത്രി നിർമലയോട് ""വിമർശനം പരിശോധിച്ചു നടപടിയെടുക്ക്; നിങ്ങളുടെ മന്ത്രാലയത്തിന്റെ കാര്യം നോക്ക്; രാഷ്ട്രീയം കളിക്കാതെ'' എന്ന ഉപദേശമാണു കപിൽ സിബൽ നൽകിയത്.കോൺഗ്രസുകാർ പലരും "ഹമാരാ ബജാജ്’ എന്ന പരസ്യ വാചകവും ഉപയോഗിച്ചു.
വ്യവസായികൾ മൗനം
മുകേഷ് അംബാനിയും കുമാർ മംഗളം ബിർളയും സുനിൽ ഭാരതി മിത്തലുമൊക്കെ ഉണ്ടായിരുന്ന സദസിൽ ബജാജ് വിമർശനം നടത്തിപ്പോൾ പലരും കൈയടിച്ചു. പക്ഷേ സമൂഹ മാധ്യമങ്ങളിൽ ""വൈറൽ'' ആയ ആ വിഷയത്തെപ്പറ്റി പ്രതികരിക്കാൻ വ്യവസായികൾ മിക്കവരും തയാറായില്ല.
ബംഗളൂരു ആസ്ഥാനമായ ബയോടെക്നോളജി കന്പനിയുടെ മേധാവി കിരൺ മജുംദാർ ഷാ പക്ഷേ ബജാജിനെ അനുകൂലിച്ചു രംഗത്തുവന്നു. ""രാജ്യത്തു വളർച്ചയും ഉപഭോഗവും കൂട്ടാൻ വേണ്ട കാര്യങ്ങളെപ്പറ്റി വ്യവസായികളുമായി സർക്കാർ ആലോചന നടത്തുമെന്നു പ്രതീക്ഷിക്കുന്നു. ഇതുവരെ ഞങ്ങളെ അസ്പൃശ്യരായാണു കണ്ടിരുന്നത്. സാന്പത്തിക രംഗത്തെപ്പറ്റിയുള്ള ഒരു വിമർശനവും കേൾക്കാൻ ഗവൺമെന്റ് തയാറായിരുന്നില്ല:'' ഷാ ട്വീറ്റ് ചെയ്തു.
വിവരക്കേടെന്നു മകൻ
രാഹുൽ ബജാജിന്റെ മകനും ബജാജ് ഓട്ടോ കന്പനിയുടെ മാനേജിംഗ് ഡയറക്ടറുമായ രാജീവ് ബജാജ്, പിതാവിന്റെ വിമർശനങ്ങളെ തള്ളിപ്പറഞ്ഞു. സദസ് കിട്ടിയാൽ ചുവപ്പു കണ്ട കാളയെപ്പോലെയാണ് തന്റെ അച്ഛനെന്നും ആ വിഷയം അവിടെ ഉന്നയിച്ചതിന്റെ പ്രസക്തി തനിക്കു മനസിലായില്ലെന്നും രാജീവ് പറഞ്ഞു. ഒരു കാര്യം നോവിക്കുമെന്ന് അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണു ധീരതയെന്നു താൻ വായിച്ചിട്ടുണ്ടെന്നും അതു തന്നെയാണു വിവരക്കേടെന്നും കൂടി രാജീവ് പറഞ്ഞു. ഇക്കണോമിക് ടൈംസിനു നൽകിയ അഭിമുഖത്തിലാണ് ഈ പരാമർശം. ഇക്കണോമിക് ടൈംസിന്റെ ചടങ്ങിലായിരുന്നു രാഹുൽ അമിത്ഷായുടെ മുഖത്തുനോക്കി തുറന്നടിച്ച വിമർശനം നടത്തിയത്.
മാപ്പു പറയിച്ചു
ഏതാനു ആഴ്ച മുന്പ് വോഡഫോൺ കന്പനിയുടെ ആഗോള സിഇഒ നിക്ക് റീഡ് ഇന്ത്യയെ വിമർശിച്ചതിനു മാപ്പു പറയേണ്ട സാഹചര്യമുണ്ടായി. ഇന്ത്യയിലെ കന്പനിയുടെ ബിസിനസ് തകർച്ചയുടെ വക്കിലാണെന്നും ചിലപ്പോൾ പ്രവർത്തനം നിർത്തേണ്ടിവരുമെന്നുമായിരുന്നു വിമർശനമായി പറഞ്ഞത്.
ബ്രിട്ടനിൽ നടത്തിയ ഈ പരാമർശത്തിന്റെ പേരിൽ പിന്നീടു കേന്ദ്ര സർക്കാരിനോടു റീഡ് ക്ഷമാപണം നടത്തേണ്ടിവന്നു. ടെലികോം രംഗത്തെ സർക്കാരിന്റെ നയ വ്യതിയാനങ്ങൾ മൂലം വോഡഫോൺ ഐഡിയ വിഷമത്തിലായെന്നതായിരുന്നു റീഡിനെ അന്നു ചൊടിപ്പിച്ചത്.
മന്ത്രിമാർ വിമർശിച്ചു; ബജാജിനു പിന്തുണയുമായി പ്രതിപക്ഷം
12:15 AM Dec 03, 2019 | Deepika.com