മുംബൈ: രാജ്യത്തു വാഹന വില്പന വീണ്ടും മന്ദഗതിയിൽ. തുടർച്ചയായ 12-ാമത്തെ മാസമാണ് വില്പന താഴോട്ടു പോകുന്നത്. കാറുകളും ടൂവീലറുകളും ത്രീവീലറുകളും വലിയ വാണിജ്യ വാഹനങ്ങളുമൊക്കെ വില്പനയിൽ പിന്നോട്ടടിച്ചു. ഒക്ടോബറിൽ യാത്രാവാഹനങ്ങളുടെ വില്പന അല്പം കൂടിയെങ്കിലും നവംബറിൽ എല്ലാം വീണ്ടും താഴോട്ടായി.
മാരുതി സുസുകിയുടെ വില്പന 1.89 ശതമാനം കുറഞ്ഞു. 1,53,539 ന്റെ സ്ഥാനത്ത് 1,50,630 എണ്ണമാണ് ഈ സെപ്റ്റംബറിൽ വിറ്റത്. ചെറു കാറുകളുടെ വില്പനയിൽ 12.2 ശതമാനം കുറവു വന്നു.
എന്നാൽ സ്വിഫ്റ്റ് മുതൽ ഡിസയർ വരെയുള്ള കോംപാക്റ്റ് കാറുകളുടെ വില്പന 7.6 ശതമാനം വർധിച്ചു. ഇടത്തരം കാറുകളുടെ വിപണിയിൽ മാരുതിയുടെ പങ്ക് വർധിക്കുകയും ചെയ്തു. കയറ്റുമതി ഏഴു ശതമാനം കുറഞ്ഞു.
ഹ്യൂണ്ടായ് മോട്ടോർ മാത്രമാണ് വില്പനയിൽ മുന്നേറ്റം കാണിച്ച കന്പനി. 60,500 എണ്ണം വിറ്റ ഹ്യൂണ്ടായിയുടെ വളർച്ച 7.25 ശതമാനം.
ഹോണ്ട കാർഡ് ഇന്ത്യയുടെ വില്പന 50.34 ശതമാനം കുറഞ്ഞ് 6459 ആയി.
ഐഷർ മോട്ടോഴ്സിന്റെ വില്പന 22.77 ശതമാനം താണ് 2948 എണ്ണമായി.
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ മൊത്തം വില്പന ഒന്പതു ശതമാനം കുറഞ്ഞു. യാത്രാവാഹന വില്പന 10 ശതമാനം കുറഞ്ഞ് 14,637 ആയി. വാണിജ്യ വാഹന വില്പന 12 ശതമാനം താണ് 17,384 ആയി. ട്രാക്ടർ വില്പന 19 ശതമാനം കുറഞ്ഞ് 21,032 എണ്ണമായി.
ടാറ്റാ മോട്ടോഴ്സിന്റെ മൊത്തം ആഭ്യന്തര വില്പന 25 ശതമാനം കുറഞ്ഞ് 38,057 ആയി. യാത്രാ വാഹന വിഭാഗം വിറ്റത് 10,400. കുറവ് 39 ശതമാനം. വാണിജ്യ വാഹന വില്പന 17 ശതമാനം താണ് 27,657 ആയി.
അശോക് ലെയ്ലൻഡിന്റെ വില്പന 22 ശതമാനം കുറഞ്ഞ് 10,175 ആയി. മീഡിയം-ഹെവി വാണിജ്യ വാഹനങ്ങളുടെ വില്പന 36 ശതമാനം കുറഞ്ഞപ്പോൾ എൽസിവി വില്പന ആറു ശതമാനം താണു. ടൊയോട്ട കിർലോസ്കറിന്റെ വില്പന 19 ശതമാനം താണ് 9241 ആയി.
വാഹന വില്പന വീണ്ടും താഴോട്ട്
12:15 AM Dec 03, 2019 | Deepika.com