ലണ്ടൻ: ലണ്ടൻ പാലത്തിൽ വെള്ളിയാഴ്ച നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് സർക്കാർ, തടവുകാരെ പരോളിൽ വിടുന്നതിനുള്ള മാനദണ്ഡങ്ങൾ പുനഃപരിശോധിക്കുന്നു. തീവ്രവാദക്കുറ്റത്തിന് ജയിൽശിക്ഷ അനുഭവിച്ചുവരവേ പരോളിലിറങ്ങിയ പാക് വംശജൻ ഉസ്മാൻ ഖാൻ(28) ആണ് കത്തി ഉപയോഗിച്ച് രണ്ടു പേരെ കൊലപ്പെടുത്തുകയും മൂന്നുപേർക്കു പരിക്കേൽപ്പിക്കുകയും ചെയ്തത്. ഇയാളെ പോലീസ് വെടിവച്ചു കൊന്നു.
പരോൾ നയം ഉടനടി പുനഃപരിശോധനയ്ക്കു വിധേയമാക്കുമെന്ന് നിയമവകുപ്പ് അറിയിച്ചു. ശിക്ഷ പൂർത്തിയാക്കും മുന്പ് വിട്ടയയ്ക്കുന്ന സന്പ്രദായം അവസാനിപ്പിച്ചിരുന്നെങ്കിൽ ആക്രമണം തടയാമായിരുന്നുവെന്ന് പ്രധാനമന്ത്രി ബോറീസ് ജോൺസൻ അഭിപ്രായപ്പെട്ടു.
തീവ്രവാദക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട 74 പേരെ ജയിലിൽനിന്നു മോചിപ്പിച്ചിട്ടുണ്ട്. ഇവരുടെ കാര്യത്തിൽ ഉടനടി പുനഃപരിശോധന ഉണ്ടാകുമെന്ന് ജോൺസൻ അറിയിച്ചു.
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ബോംബ് സ്ഫോടനം നടത്താനും പാക് അധിനിവേശ കാഷ്മീരിൽ ഭീകരക്യാന്പ് സംഘടിപ്പിക്കാനും പദ്ധതിയിട്ടതിനാണ് ഉസ്മാൻ ഖാനെ 2012-ൽ ശിക്ഷിച്ചത്. ഭീകര ജിഹാദിസ്റ്റായ ഇയാളെ ജയിലിനു പുറത്തുവിടുന്നത് സമൂഹത്തിന് ആപത്തായിരിക്കുമെന്ന് ശിക്ഷ വിധിച്ച ജഡ്ജി മുന്നറിയിപ്പു നല്കിയിരുന്നു. 16 വർഷം തടവു ലഭിച്ച ഉസ്മാനെ, പകുതി കാലയളവ് പൂർത്തിയാകവേ കഴിഞ്ഞ ഡിസംബറിൽ പരോളിൽ വിടുകയായിരുന്നു.
ഇതിനിടെ ഭീകരാക്രമണം തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിക്കാനുള്ള നീക്കം ആരംഭിച്ചതായി റിപ്പോർട്ടുണ്ട്. ഭീകരാക്രമണക്കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരെ കാലാവധി പൂർത്തിയാക്കും മുന്പ് മോചിപ്പിക്കരുതെന്ന് പ്രധാനമന്ത്രി ജോൺസൻ പറഞ്ഞു.ഇതേസമയം ഇത്തരം നിർബന്ധത്തിന് താൻ എതിരാണെന്ന് ലേബർ നേതാവ് ജറമി കോർബിൻ വ്യക്തമാക്കി.
ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്തു
ലണ്ടൻ: ലണ്ടൻ ബ്രിഡ്ജ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് പ്രസ്താവന പുറപ്പെടുവിച്ചു. ഉസ്മാൻ ഖാൻ എന്ന ഭീകരരൻ രണ്ടുപേരെ വെള്ളിയാഴ്ച കുത്തിക്കൊന്നു. ഖാനെ പോലീസ് വെടിവച്ചുകൊന്നു.
പാക് അധിനിവേശ കാഷ്മീറിൽ നിന്ന് ബ്രിട്ടനിൽ കുടിയേറയ കുടുംബത്തിലെ അംഗമായ ഖാൻ തങ്ങളുടെ സംഘത്തിൽപ്പെട്ട പോരാളിയാണെന്ന് ഐഎസ് പ്രസ്താവനയിൽ അവകാശപ്പെട്ടു.
ലണ്ടൻ ഭീകരാക്രമണം:ബ്രിട്ടനിൽ പരോൾ നയം പുനഃപരിശോധിക്കുന്നു
12:47 AM Dec 02, 2019 | Deepika.com