മുംബൈ: പത്തുലക്ഷം കോടി രൂപ വിപണിമൂല്യമുള്ള ആദ്യ ഇന്ത്യൻ കന്പനിയായി റിലയൻസ് ഇൻഡസ്ട്രീസ്. രാജ്യത്തെ ഏറ്റവും സന്പന്നനായ മുകേഷ് അംബാനി നയിക്കുന്ന റിലയൻസിന്റെ ഓഹരിവില ഇന്നലെ 1580 കടന്നതോടെയാണിത്.
ഈ വർഷം റിലയൻസ് ഓഹരിവില 41 ശതമാനത്തിലധികം വർധിച്ചിരുന്നു. സെൻസെക്സ് വർധിച്ചതു 14 ശതമാനം മാത്രം. ഓഹരിവില ഇനിയും കൂടുമെന്നാണു ബ്രോക്കറേജുകൾ പ്രവചിക്കുന്നത്.
ധീരുഭായി തുടങ്ങി
1960-കളിൽ ധീരുഭായ് അംബാനിയും ചന്പക്ലാൽ ദമാനിയും കൂടി തുടങ്ങിയ റിലയൻസ് കമേഴ്സ്യൽ കോർപറേഷനാണ് ഇന്നത്തെ റിലയൻസ് ഇൻഡസ്ട്രീസായി മാറിയത്. 1965ൽ ദമാനിയുമായുള്ള സഖ്യം പിരിഞ്ഞു. 1966-ൽ പോളിസ്റ്റർ വസ്ത്രനിർമാണത്തിലേക്ക് അംബാനി കടന്നു. 1977ൽ കന്പനി പബ്ലിക് ഇഷ്യു നടത്തി. 1980-ൽ പോളിസ്റ്റർ യാൺ നിർമാണത്തിലേക്കു പ്രവേശിച്ച കന്പനി ഇപ്പോൾ ഊർജ കന്പനിയായാണു പ്രധാനമായും അറിയപ്പെടുന്നത്. ഗുജറാത്തിലെ ജാംനഗറിൽ ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ സംസ്കരണശാല കന്പനിക്കുണ്ട്.
പെട്രോളിയം ഖനനം, പ്രകൃതിവാതക ഖനനം, ഇവയുടെ സംസ്കരണം, പെട്രോളിയം ഉത്പന്നവില്പന, പെട്രോ കെമിക്കൽ ഉത്പാദനവും വില്പനയും എന്നിവയാണ് ഇപ്പോൾ കന്പനിയുടെ വലിയ ബിസിനസ് മേഖല. വസ്ത്രനിർമാണം തീരെ ചെറുതായി മാറിയിരുന്നെങ്കിലും ഈയിടെ അലോക് ഇൻഡസ്ട്രീസിനെ വാങ്ങിയതോടെ ആ മേഖലയും വലുതാകും.
ടെലികോം, റീട്ടെയിൽ
രാജ്യത്തെ ടെലികോം മേഖലയെ ഉടച്ചുവാർത്ത റിലയൻസ് ജിയോ, ചില്ലറവ്യാപാരമേഖലയിൽ വന്പനായി മാറിയ റിലയൻസ് റീട്ടെയിൽ എന്നിവ കന്പനിയുടെ വളർച്ചമേഖലകളാണ്. താമസിയാതെ റിലയൻസ് ജിയോ പ്രത്യേക കന്പനിയാക്കും. ഇതോടെ റിലയൻസിന്റെ മൂല്യം വീണ്ടും കൂടും. റീട്ടെയ്ലിനൊപ്പം ഇ-കൊമേഴ്സിലും കുതിക്കാനുള്ള തയാറെടുപ്പിലാണു കന്പനി.
മാധ്യമമേഖലയിൽ നെറ്റ്വർക്ക് 18 എന്ന ചാനൽശൃംഖല കന്പനിക്കുണ്ട്. 56 ചാനലുകൾ ഉള്ള നെറ്റ്വർക്ക് 18 ടൈംസ് ഗ്രൂപ്പിനു വില്ക്കാൻ ശ്രമിക്കുന്നതായി ഇന്നലെ റിപ്പോർട്ടുണ്ടായെങ്കിലും റിലയൻസ് അതു നിഷേധിച്ചു.
തുടർച്ചയായി ലാഭം കൂടി
2009 മുതൽ എല്ലാ വർഷവും ലാഭം വർധിപ്പിക്കുന്ന കന്പനിക്ക് ഇപ്പോൾ 2.87 ലക്ഷം കോടി രൂപ കടമുണ്ട്. 2021 മാർച്ചിനകം കടമില്ലാത്ത കന്പനിയായി മാറുമെന്നു മുകേഷ് ഈയിടെ വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ചില ആസ്തികൾ വില്ക്കും. ജിയോ ലിസ്റ്റിംഗും ഇതിന്റെ ഭാഗമാണ്. റിലയൻസിന്റെ റിഫൈനറി പെട്രോകെമിക്കൽ ബിസിനസിൽ സൗദി അരാംകോയ്ക്ക് ഓഹരി നൽകാനും പ്ലാനുണ്ട്.
2018-19ൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ വിറ്റുവരവ് 6,22,089 കോടി രൂപയും അറ്റാദായം 39,734 കോടി രൂപയുമായിരുന്നു.
സഹോദരന്മാർ
റിലയൻസിന്റെ 50.05 ശതമാനം ഓഹരി മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും കൈയിലാണ്. 2005ൽ ഇളയ സഹോദരനുമായി ബിസിനസുകൾ പങ്കുവച്ചപ്പോൾ വൈദ്യുതി ഉത്പാദനം, ധനകാര്യ സർവീസ്, ടെലികോം, എന്റർടെയ്ൻമെന്റ് എന്നിവ അനിൽ അംബാനിക്കായിരുന്നു. ഏകദേശം തുല്യമായിരുന്നു ആസ്തിവിഭജനം. പക്ഷേ, ഇന്ന് അനിൽ അംബാനിയുടെ മിക്ക ബിസിനസുകളും തകർച്ചയിലാണ്.
ടെലികോം കന്പനി പാപ്പർ നടപടികളിലായി. ഇരുവരും തമ്മിൽ സന്പത്തിലുള്ള വ്യത്യാസം അതിഭീമമാണ്. മുകേഷിന് അഞ്ചു ലക്ഷം കോടി രൂപയിലേറെ രൂപയുടെ സന്പാദ്യമുള്ളപ്പോൾ അനിലിന് 700 കോടി രൂപ മാത്രം.
റിലയൻസിന്റെ മൂല്യം പത്തുലക്ഷം കോടി രൂപ
12:32 AM Nov 29, 2019 | Deepika.com