തിരുവനന്തപുരം: ബജറ്റിൽ പ്രതീക്ഷിച്ചതിൽനിന്ന് 20,000 കോടി രൂപയുടെ വരുമാനം സംസ്ഥാനത്തിനു കുറഞ്ഞതായി ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്. ദേശീയ, സംസ്ഥാന പുരസ്കാരം നേടിയ തദ്ദേശസ്ഥാപനങ്ങളെ ആദരിക്കാനായി സംഘടിപ്പിച്ച മികവിന്റെ ആദരം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രനികുതി വിഹിതം മൂന്നു മാസമായി ലഭിച്ചിട്ടില്ല. കത്തെഴുതിയിട്ടു മറുപടിയുമില്ല. കേന്ദ്രം എങ്ങനെ സംസ്ഥാനത്തെ ഞെരുക്കാമെന്നാണു നോക്കുന്നത്.
നികുതിവിഹിതം കിട്ടാൻ ഇനി കേസ് കൊടുക്കുക മാത്രമേ നിവൃത്തിയുള്ളൂ. സാന്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടിൽ കുറവു വരുത്തില്ല. സർക്കാർ വകുപ്പുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള അഞ്ചു ലക്ഷം രൂപയുടെ പരിധി തദ്ദേശസ്ഥാപനങ്ങൾക്കു ബാധകമല്ല. നിലവിലെ പ്രതിസന്ധിയെ ഒരുമിച്ചു നേരിടാനാകും.
നിലവിലെ പദ്ധതികൾ കൂടുതൽ മികവോടെ പൂർത്തിയാക്കണം. ഈ വേനൽക്കാലത്തു പഞ്ചായത്തുകളിൽ സന്പൂർണ ശുചിത്വ പദ്ധതി നടപ്പാക്കാൻ തടസമില്ല. സ്കൂൾ വിദ്യാർഥികളുടെ നിലവാരം ഉയർത്താനും തദ്ദേശസ്ഥാനങ്ങളുടെ നേതൃത്വത്തിൽ സന്പൂർണ ഇടപെടൽ വേണമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ മിക്ക തദ്ദേശസ്ഥാപനങ്ങളും അത്ഭുതകരമായ ഇടപെടലുകളാണ് നടത്തുന്നതെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു.
പാപ്പിനിശേരി, കോലഴി, മാറഞ്ചേരി, തിരുനാവായ, ശൂരനാട് വടക്ക്, പടിയൂർ കല്യാട്, കാലടി, ബുധനൂർ, കീനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തുകളെയും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനെയും നെടുമങ്ങാട്, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തുകളെയും ചടങ്ങിൽ ആദരിച്ചു. മേയർ കെ. ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസ്, തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദ മുരളീധരൻ, പ്രിൻസിപ്പൽ ഡയറക്ടർ എൻ. പത്മകുമാർ, പഞ്ചായത്ത് ഡയറക്ടർ ബി.എസ്. തിരുമേനി, ഐടി മിഷൻ ഡയറക്ടർ ഡോ.എസ്.ചിത്ര, എംജിഎൻആർഇജിഎസ് മിഷൻ ഡയറക്ടർ ഡോ. ദിവ്യ എസ്.അയ്യർ, മേയേഴ്സ് കൗണ്‍സിൽ പ്രസിഡന്റ് തോട്ടത്തിൽ രവീന്ദ്രൻ,ഡപ്യൂട്ടി മേയർ രാഖി രവികുമാർ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ആർ. സുഭാഷ്, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് കെ. തുളസി, കില ഡയറക്ടർ ഡോ. ജോയ് ഇളമണ്‍ എന്നിവർ പ്രസംഗിച്ചു.
20,000 കോടി രൂപയുടെ വരുമാനക്കുറവെന്നു മന്ത്രി തോമസ് ഐസക്
11:24 PM Nov 27, 2019 | Deepika.com