മുംബൈ: എൻ.കെ. സിംഗ് അധ്യക്ഷനായുള്ള 15-ാം ധനകാര്യ കമ്മീഷന്റെ കാലാവധി ഒരു വർഷത്തേക്കു കൂടി നീട്ടാൻ കേന്ദ്രമന്ത്രിസഭാ തീരുമാനം. 2020 ഒക്ടോബർ 20 വരെയാണ് കാലാ വധി നീട്ടി നൽകിയിരിക്കുന്നത്. 2020- 21 സാന്പത്തിക വർഷത്തെ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാനും 2021-22 മുതൽ 2025 -26വരെയുള്ള കാലയളവിനെ സംബന്ധിച്ച അന്തിമ റിപ്പോർട്ട് കാലാവധി അവസാനിക്കുംമുന്പ് സമർപ്പിക്കാനും മന്ത്രി സഭായോഗം 15 -ാം ധനകാര്യ കമ്മീഷനോട് ആവശ്യപ്പെട്ടു.
കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ തമ്മിൽ വരുമാനം വിഭജിക്കാനുള്ള ഫോർമുല നിർദേശിക്കുന്നതു ധനകാര്യ കമ്മീഷനാണ്. കേന്ദ്രം ഈയിടെ വരുത്തിയ നികുതിമാറ്റങ്ങളും ജമ്മു-കാഷ്മീർ വിഭജനവും സാന്പത്തിക വളർച്ചാനിരക്കിലുണ്ടായ കുറവും അടക്കമുള്ള മാറിയ സാന്പത്തിക സാഹചര്യം വിലയിരുത്തി 2020- 2026 വരെയുള്ള കാലയളവിലേക്കുള്ള ശിപാർശകൾ തയാറാക്കാൻ ധനകാര്യ കമ്മീഷന് ആവശ്യമായ സാവകാശം ഇതോടെ ലഭിക്കും. ജമ്മു കാഷ്മീരിനെ വിഭജിച്ചു രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിനെത്തുടർന്ന് കേന്ദ്രത്തിനുണ്ടാകുന്ന അധിക സാന്പത്തിക ബാധ്യതയടക്കമുള്ള വിഷയങ്ങൾ പരിഗണിച്ചാകും കമ്മീഷൻ ശിപാർശ സമർപ്പിക്കുക.
15-ാം ധനകാര്യ കമ്മീഷന്റെ കാലാവധി നീട്ടി
11:24 PM Nov 27, 2019 | Deepika.com