ടിരാന: അൽബേനിയയിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഭൂകന്പത്തിൽ കുറഞ്ഞത് 18 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ 600 പേരിൽ ചിലരുടെ നില ഗുരുതരമാണ്. മൂന്നു ഫ്ളാറ്റുകൾ നിലംപൊത്തി.
ഭൂകന്പമാപിനിയിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂകന്പത്തെത്തുടർന്നു നിരവധി തുടർചലനങ്ങളുമുണ്ടായി. അൽബേനിയയുടെ തീരമേഖലയിൽ മുഴുവൻ ഭൂകന്പം അനുഭവപ്പെട്ടു. സമീപരാജ്യങ്ങളായ കൊസവോ, മോണ്ടനിഗ്രോ, ഗ്രീസ്, സെർബിയ എന്നിവിടങ്ങളിലും പ്രകന്പനമുണ്ടായി. ബോസ്നിയയിലെ ഭൂചലനം 5.4 തീവ്രത രേഖപ്പെടുത്തി.
അൽബേനിയിലെ ഡുറസ്, തുമാനെ പട്ടണങ്ങളിലാണ് ഭൂകന്പത്തിൽ ഏറെ നാശമുണ്ടായത്. ഡുറസിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഏഴു മൃതദേഹങ്ങൾ കണ്ടെടുത്തെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തുമാനെയിൽ നിലംപൊത്തിയ ഫ്ളാറ്റിന്റെ നഷ്ടശിഷ്ടങ്ങൾക്കിടയിൽനിന്ന് അഞ്ചു മൃതദേഹങ്ങൾ കണ്ടെടുത്തു.
ഡുറസിൽ തകർന്ന കെട്ടിടത്തിന്റെ സ്ളാബ് മാറ്റി ഒരു കുട്ടിയെ രക്ഷിക്കുന്ന ചിത്രം പ്രാദേശിക ടിവി സ്റ്റേഷൻ സംപ്രേഷണം ചെയ്തു. രക്ഷാപ്രവർത്തനത്തിനായി 400 സൈനികരെ നിയമിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയനും യുഎസും സഹായ വാഗ്ദാനം നൽകി.
അൽബേനിയയിൽ ഭൂകന്പം; 18 മരണം
12:44 AM Nov 27, 2019 | Deepika.com