ഹൈദരാബാദ്: 2025-ൽ അഞ്ചുലക്ഷം കോടി ഡോളറിന്റെ സന്പദ്ഘടനയായി ഇന്ത്യ മാറണമെന്നതു സ്വപ്നമായി ശേഷിക്കുമെന്നു റിസർവ് ബാങ്ക് മുൻ ഗവർണർ ഡോ. സി. രംഗരാജൻ.
രാജ്യത്തിന്റെ സന്പദ്ഘടന താറുമാറായിരിക്കുകയാണ്. രണ്ടുവർഷത്തേക്കു കാര്യമായ വളർച്ച പ്രതീക്ഷിക്കേണ്ടതില്ല. ഇവിടെ ഐബിഎസ് - ഇക്ഫായി ബിസിനസ് സ്കൂളിൽ രംഗരാജൻ പറഞ്ഞു.
മൂന്നുവർഷമായി സന്പദ്ഘടനയുടെ വളർച്ചത്തോത് കുറഞ്ഞുവരികയാണ്. 2015-16 ലെ 8.2 ശതമാനത്തിൽനിന്നു കഴിഞ്ഞവർഷം 6.8 ശതമാനത്തിലെത്തി. ഈ വർഷം ആറുശതമാനത്തിൽ താഴെയേ വളരൂ. അടുത്തവർഷം കഷ്ടിച്ച് ഏഴുശതമാനം. അതിനു ശേഷമേ വളർച്ചയ്ക്കു വേഗം കൂടൂ.
ഈ വർഷം ഒന്നാം ത്രൈമാസ വളർച്ച അഞ്ചുശതമാനമാണ്. രണ്ടാം ത്രൈമാസ വളർച്ച 4.3 ശതമാനം പ്രതീക്ഷിച്ചാൽ മതി. ആ നിലയ്ക്കു വാർഷിക വളർച്ച ആറുശതമാനത്തിൽ താഴെയാകും.
ഇപ്പോൾ 2.7 ലക്ഷം കോടി ഡോളറിനടുത്താണ് ഇന്ത്യ. ഇത് അഞ്ചുകൊല്ലംകൊണ്ട് ഇരട്ടിക്കണമെങ്കിൽ ഒന്പതുശതമാനത്തിലേറെ വാർഷിക വളർച്ച ഓരോ കൊല്ലവും വേണം. അതിൽ രണ്ടുവർഷം ഇതാ നഷ്ടപ്പെടാൻ പോകുന്നു.- പ്രധാനമന്ത്രിയുടെ സാന്പത്തിക ഉപദേശക സമിതി അധ്യക്ഷനായി പ്രവർത്തിച്ചിട്ടുള്ള രംഗരാജൻ ചൂണ്ടിക്കാട്ടി.
അഞ്ചുലക്ഷം കോടി ഡോളറിലേക്ക് ഇന്ത്യ വളർന്നാലും രാജ്യം വികസിത രാജ്യമാകില്ല; ഇടത്തരം വരുമാനവിഭാഗത്തിലേ പെടൂ.
അഞ്ചുലക്ഷം കോടി ഡോളറിലെത്തുന്പോൾ ആളോഹരി വരുമാനം 3600 ഡോളറേ ആകൂ. ഇപ്പോൾ 1800 ഡോളറാണ്. വികസിത രാജ്യമാകണമെങ്കിൽ12,000 ഡോളറെങ്കിലും ആളോഹരി വരുമാനം വേണം. ഒന്പതുശതമാനം തോതിൽ വളർന്നാൽപോലും 22 വർഷം വേണം അതു സാധിക്കാൻ-അദ്ദേഹം വിശദീകരിച്ചു.
അഞ്ചുലക്ഷം കോടി ഡോളർ ലക്ഷ്യം വിദൂരത്ത്: രംഗരാജൻ
11:42 PM Nov 22, 2019 | Deepika.com