കൊച്ചി: ബാങ്കിംഗ് നിയമനരംഗത്തു നിർമിതബുദ്ധി ഉപയോഗിച്ചു ഫെഡറൽ ബാങ്ക് ചരിത്രം സൃഷ്ടിച്ചു. ഫെഡ് റിക്രൂട്ട് എന്ന പുതിയ സാങ്കേതികവിദ്യയിലൂടെയാണു പരന്പരാഗത നിയമന സന്പ്രദായം ബാങ്ക് തിരുത്തിയെഴുതുന്നത്. ഇതുവരെ 350 പേരെ ഫെഡ് റിക്രൂട്ടിംഗിലൂടെ തെരഞ്ഞെടുത്തതായി ഫെഡറൽ ബാങ്ക് ചീഫ് ഹ്യൂമൻ റിസോഴ്സസ് ഓഫീസർ കെ.കെ. അജിത് കുമാർ പറഞ്ഞു.
ഈ സാങ്കേതികവിദ്യയ്ക്ക് ടെക്നോളജി ആക്സിലറേഷൻ വിഭാഗത്തിൽ ഇന്റർനാഷണൽ ഡാറ്റ കോർപറേഷന്റെ 2019 ലെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഫെഡ് റിക്രൂട്ടിലൂടെ ആദ്യമായി നടത്തിയത് കാന്പസ് റിക്രൂട്ട്മെന്റാണ്. ഈ സാന്പത്തികവർഷം 700 പേരെ ഈവിധം നിയമിക്കാനാണ് ബാങ്ക് തീരുമാനം.
ഫെഡ് റിക്രൂട്ടിലൂടെയുള്ള നടപടിക്രമങ്ങൾ പൂർണമായും കടലാസ് രഹിതമാണ് എന്നതാണു പ്രത്യേകത. ബയോഡാറ്റ പരിശോധിച്ച് ഉദ്യോഗാർഥികളുടെ ചുരുക്കപ്പട്ടിക തയാറാക്കുന്ന രീതി ഇതോടെ കാലഹരണപ്പെടുകയാണ്. ഓരോ അപേക്ഷകനെയും കുറിച്ചു കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ പുതിയ സംവിധാനം തീർത്തും ഫലപ്രദമാണ്.
ആപ് ഇൻസ്റ്റാൾ ചെയ്ത് ഉദ്യോഗാർഥികളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം അതിൽ നൽകുന്നതോടെയാണ് നിയമനപ്രക്രിയ ആരംഭിക്കുന്നത്. ഉദ്യോഗാർഥികളുടെ പെരുമാറ്റവും കഴിവും മാനസികശേഷിയുമെല്ലാം നിർമിതബുദ്ധി, മെഷീൻ ലേണിംഗ് എന്നീ സാങ്കേതിക വിദ്യകളിലൂടെ വിശകലനം ചെയ്യപ്പെടും. ഗ്രൂപ്പ് ചർച്ചയുടെ വിഷയങ്ങളും ആപ്പിലൂടെയാണ് നൽകുക.
വെർച്വൽ ഓഫീസ് അന്തരീക്ഷത്തിലുള്ള റോബോട്ടിക് അഭിമുഖം, ബുദ്ധി വിശകലനം ചെയ്യുന്ന ഗെയിമുകൾ എന്നിവയാണ് അടുത്തഘട്ടം. ഇതിനുശേഷം മാനേജ്മെന്റ് പ്രതിനിധികളുമായി നടത്തുന്ന അഭിമുഖം മാത്രമാണ് നേർക്കുനേർ നടക്കുക. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളുടെ രക്ഷിതാക്കൾക്ക് എസ്എംഎസ് സന്ദേശം ലഭിക്കുന്നതോടെ ഈ പ്രക്രിയ അവസാനിക്കും.
അഭിമുഖത്തിൽ കഴിവ് പൂർണമായും പുറത്തെടുക്കാൻ കഴിയാത്ത ചില ഉദ്യോഗാർഥികൾക്ക് ഒറ്റയ്ക്കിരിക്കുന്പോൾ കൂടുതൽ മികവു കാട്ടാൻ കഴിഞ്ഞേക്കും. ഇതിലൂടെ അർഹരെ കൃത്യമായി കണ്ടെത്താനാകുമെന്നു ചീഫ് ഹ്യൂമൻ റിസോഴ്സസ് ഓഫീസർ പറഞ്ഞു.
ഫെഡറൽ ബാങ്കിൽ നിയമനം നിർമിതബുദ്ധിയിൽ
11:40 PM Nov 22, 2019 | Deepika.com