ലണ്ടൻ: കഴിഞ്ഞമാസം കിഴക്കന്‍ ലണ്ടനില്‍ എത്തിയ കണ്ടെയ്നര്‍ ലോറിയില്‍ 39 മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തിൽ വീണ്ടും അറസ്റ്റ്. കൊല്ലപ്പെട്ടവരെല്ലാം വിയറ്റ്നാമില്‍ നിന്നുള്ളവരാണെന്ന് വ്യക്തമായതിന് പിന്നാലെ എട്ട് പേര് വിയറ്റ്നാമില്‍ അറസ്റ്റിലായിരുന്നു.
ഈ സംഭവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 23 കാരനെയാണ് ലണ്ടൻ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വടക്കൻ അയർലൻഡ്സ്വദേശിയാണ് അറസ്റ്റിലായത്.
വലിയൊരു നെറ്റ്വര്‍ക്കിന്റെ ഭാഗമായി നടന്ന മനുഷ്യക്കടത്തിന്റെ ഭാഗമായാണ് ഇത്രയും പേര്‍ക്ക് ജീവന് നഷ്ടമായതെന്ന് പോലീസ് വിലയിരുത്തുന്നു. കൊലപാതകക്കുറ്റം ചുമത്തി ആദ്യ അറസ്റ്റ് നടത്തിയത് ബ്രിട്ടീഷ് പോലീസാണ്. രണ്ടുപേരെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വിയറ്റ്നാമിലും പോലീസ് അന്വേഷണം ആരംഭിച്ചതും അറസ്റ്റ് നടന്നതും.
ഈ മാസം നാലിനാണ് സംഭവവുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ടിലും വിയറ്റ്നാമിലുമായി എട്ടു പേരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇന്നലെ അറസ്റ്റിലായ ആളിന് ഇവരുമായി ബന്ധമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടത്. നിയമവിരുദ്ധമായി ബ്രിട്ടനിലേക്ക് ആളുകളെ കയറ്റി അയക്കുന്ന സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുമെന്ന് എന്ഗെ പ്രവശ്യയുടെ അധികാരമുള്ള പോലീസ് മേധാവി പറഞ്ഞു. ഇത്തരം നീക്കങ്ങളെ ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ 39 പേരും വിയറ്റ്നാമിലെ എന്ഗെ ആന്‍, ഹാ ടിന് എന്നിവടങ്ങളില്‍ നിന്നുള്ളവരാണെന്നു നേരത്തെ വ്യക്തമായിരുന്നു. ആദ്യം അറസ്റ്റിലായ വടക്കന്‍ അയര്‍ലന്‍ഡില്‍ നിന്നുള്ള ട്രക്ക് ഡ്രൈവർ മോ റോബിൻസണെതിരേ നരഹത്യ, മനുഷ്യക്കടത്ത്, ഇമിഗ്രേഷന്‍ കുറ്റകൃത്യങ്ങള്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. അടുത്തയാഴ് ച ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇയാൾക്കൊപ്പം അറസ്റ്റിലായ ഇമോൺ ഹാരിസണെ കഴിഞ്ഞ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു. മനുഷ്യക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീളുന്നത്. മനുഷ്യക്കടത്ത് മുമ്പും നടന്നിരുന്നുവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
ഹാരിസണെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന വിശ്വാസത്തിലാണ് പോലീസ്. അതേസമയം, ഇത്രയും ആളുകളെ ആര്‍ക്ക് കൈമാറാനാണ് ബ്രിട്ടനില്‍ എത്തിച്ചതെന്ന് വ്യക്തമല്ല.
കണ്ടെയ്നര്‍ ലോറിയിലെ മൃതദേഹങ്ങള്‍ : ഒരാൾകൂടി അറസ്റ്റിൽ
11:37 PM Nov 22, 2019 | Deepika.com