കൊളംബോ: ശ്രീലങ്കയുടെ ഇരുപത്തിമൂന്നാമത് പ്രധാനമന്ത്രിയായി മുൻ പ്രസിഡന്റ് മഹിന്ദ രാജപക്ഷെ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊളംബോ പ്രസിഡൻഷ്യൽ സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ മഹിന്ദയുടെ അനുജനും ശ്രീലങ്കൻ പ്രസിഡന്റുമായ ഗോട്ടാഭയ രാജപക്ഷെയാണ് മഹിന്ദയെ സത്യപ്രതിജ്ഞ ചെയ്യിച്ചത്.
മേഖലയുടെ സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി ഇന്ത്യയുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നു പുതിയ പ്രധാനമന്ത്രി മഹിന്ദ രാജപക്ഷെ ട്വീറ്റു ചെയ്തു.
ഇന്ത്യാ-ലങ്ക ബന്ധം ശക്തമാക്കുന്നതിനു യോജിച്ചു പ്രവർത്തിക്കുന്നതിനു താത്പര്യം പ്രകടിപ്പിച്ചും പ്രധാനമന്ത്രിയായതിൽ മഹിന്ദയെ അഭിനന്ദിച്ചും നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റു ചെയ്തിരുന്നു.
ജ്യേഷ്ഠൻ പ്രധാനമന്ത്രിയും അനുജൻ പ്രസിഡന്റുമായതോടെ രാജപക്ഷെ കുടുംബമായിരിക്കും ഇനി കുറേക്കാലത്തേക്ക് ശ്രീലങ്കയുടെ ഭാഗധേയം നിർണയിക്കുക. അടുത്തവർഷം ഓഗസ്റ്റിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ മഹിന്ദയുടെ നേതൃത്വത്തിലുള്ള കാവൽ മന്ത്രിസഭ അധികാരത്തിൽ തുടരും.
ഡെമോക്രാറ്റിക്, സോഷ്യലിസ്റ്റ് റിപ്പബ്ളിക് ഓഫ് ശ്രീലങ്കയുടെ ആദരണീയനായ പ്രധാനമന്ത്രിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ- സത്യ പ്രതിജ്ഞാ ചടങ്ങിനുശേഷം ഗോട്ടാഭയ ട്വീറ്റു ചെയ്തു. നേരത്തേ മഹിന്ദയുടെ കീഴിൽ പ്രതിരോധ സെക്രട്ടറിയായി ഗോട്ടാഭയ പ്രവർത്തിച്ചിരുന്നു. ഇരുവരും ചേർന്നാണ് എൽടിടിഇയെ ഉന്മൂലനം ചെയ്ത് ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിന് അറുതി വരുത്തിയത്.
ഗോട്ടാഭയയെക്കാൾ കൂടുതൽ ജനപ്രീതിയുള്ള നേതാവാണ് മഹിന്ദ. രാജിവച്ച പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയും മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയും ഇന്നലത്തെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.വിക്രമസിംഗെ ഇന്നലെ ഔദ്യോഗിക വസതി ഒഴിഞ്ഞു.
ഇന്ത്യയുമായി സഹകരിച്ചു പ്രവർത്തിക്കും: മഹിന്ദ
01:05 AM Nov 22, 2019 | Deepika.com