ന്യൂഡൽഹി: ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) വില്പന രാജ്യത്തെ ഇന്ധനവിപണിയുടെ അഞ്ചിലൊന്ന് സ്വകാര്യവത്കരിക്കുന്നതിനു വഴിയൊരുക്കും. വില്പന ഈ രംഗത്തെ ശേഷിക്കുന്ന രണ്ടു പൊതുമേഖലാ കന്പനികളെ ക്രമേണ ദുർബലപ്പെടുത്തും എന്നും ആശങ്കയുണ്ട്. പെട്രോളിയം മേഖല ക്രമേണ സ്വകാര്യകുത്തകകളുടെ കൈയിലാകും.
ബിപിസിഎലിന്റെ 53.29 ശതമാനം ഓഹരിയാണു സർക്കാരിന്റെ കൈയിലുള്ളത്. ഇതത്രയും വിറ്റാൽ ഇന്നലത്തെ ഓഹരിവില പ്രകാരം 63,000 കോടി രൂപ ഗവൺമെന്റിനു ലഭിക്കും. വില്പന തീരുമാനത്തെ തുടർന്നു ബിപിസിഎൽ ഓഹരികൾക്ക് 5.66 ശതമാനം താണ് 513.80 രൂപയായി വില.
ഈ ഓഹരി വാങ്ങുന്നവർ ന്യൂനപക്ഷ ഓഹരി ഉടമകളിൽനിന്ന് 26 ശതമാനം ഓഹരികൂടി വാങ്ങാൻ തയാറാകണമെന്നാണു നിയമം. അതിനു 30,000 കോടിയോളം രൂപ വേണ്ടിവരും. അതായത് ഒരു ലക്ഷംകോടിയോളം രൂപ ഏതാനും മാസങ്ങൾക്കകം മുടക്കാൻ പറ്റുന്നവർക്കേ ബിപിസിഎൽ വാങ്ങാൻ കഴിയൂ.
ആരു വാങ്ങും?
ഇതിനു ശേഷിയുള്ള രണ്ടു കന്പനികൾ റിലയൻസ് ഇൻഡസ്ട്രീസും സൗദി അറേബ്യയുടെ അരാംകോയുമാണ്. ചൈനയുടെ പെട്രോ ചൈനയ്ക്കും സീനോ ചെയിനും ശേഷി ഉണ്ടെങ്കിലും അതു ഗവൺമെന്റ് അനുവദിക്കാനിടയില്ല. ആഗോള പെട്രോളിയം വന്പന്മാരായ ബ്രിട്ടീഷ് പെട്രോളിയം, റോയൽ ഡച്ച് ഷെൽ, എക്സോൺ, ടോട്ടൽ തുടങ്ങിയവയൊന്നും ഇത്ര വലിയ നിക്ഷേപത്തിനു പറ്റിയനിലയിലല്ല എന്നാണു നിരീക്ഷകർ കരുതുന്നത്. റഷ്യൻ കന്പനി റോസ്നെഫ്റ്റാണു രംഗത്തു വരാവുന്ന മറ്റൊരു കന്പനി. ഇന്ത്യൻ പൊതുമേഖലാ കന്പനികളൊന്നും വാങ്ങാൻ തയാറാവില്ല.
സൗദി അരാംകോ ഇന്ത്യയിലെ പൊതുമേഖലാ കന്പനികളുമായി ചേർന്നു പടിഞ്ഞാറൻ തീരത്ത് എണ്ണ ശുദ്ധീകരണശാല തുടങ്ങാൻ ചർച്ച നടത്തിവരികയാണ്. ഇന്ത്യയിലെ പെട്രോളിയം ഉത്പന്ന വിപണനത്തിൽ കടക്കാനും അരാംകോയ്ക്കു താത്പര്യമുണ്ട്. ഇപ്പോൾ ഓഹരികളുടെ പ്രാഥമിക വില്പന നടത്തുന്ന അരാംകോ അതുവഴി 2500 കോടി ഡോളറിനടുത്തു സന്പാദിക്കാനാഗ്രഹിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാല ഗുജറാത്തിലെ ജാംനഗറിൽ നടത്തുന്ന റിലയൻസ് പെട്രോളിയം ഉത്പന്ന വിപണിയിലും ഉണ്ട്. ബിപിസിഎലിനെ കൈയടക്കുന്നത് ഈ രംഗത്ത് മുൻനിരയിലെത്താനുള്ള ശ്രമത്തിനു സഹായകമാകും.
ഭാവിയിൽ കുത്തക
ബിപിസിഎൽ വിറ്റുകഴിഞ്ഞാൽ ഇന്ത്യൻ ഓയിലും (ഐഒസി) എച്ച്പിസിഎലും (ഇപ്പോൾ ഒഎൻജിസിയുടെ ഉപകന്പനി) മാത്രമേ പൊതുമേഖലാ എണ്ണവില്പന കന്പനികളായി ഉണ്ടാകൂ. സ്വകാര്യമേഖലയിലെ എസാർ ഇപ്പോൾ റഷ്യൻ കന്പനി റോസ്നെഫ്റ്റിന്റെ കീഴിലാണ്.
ബിപിസിഎലിന് 3530 ലക്ഷം ടൺ ക്രൂഡ് ഓയിൽ സംസ്കരിക്കാൻ കഴിയുന്ന മൂന്നു വലിയ റിഫൈനറികൾ ഉണ്ട്. കൊച്ചി, മുംബൈ, ബിന എന്നിവിടങ്ങളിൽ നുമാലിഗഡി (ആസാം)ൽ ഉള്ള റിഫൈനറി വില്പനയിൽ പെടുത്തില്ല. അതു പൊതുമേഖലയിൽ നിലനിർത്തണമെന്ന ആസാം ഗവൺമെന്റിന്റെ ആവശ്യം കേന്ദ്രം സ്വീകരിച്ചു.
15,177 പെട്രോൾ പന്പുകളും 6011 എൽപിജി ഏജൻസികളും ബിപിസിഎലിനുണ്ട്. 51 എൽപിജി ബോട്ടിലിംഗ് പ്ലാന്റുകളും അന്പതോളം വ്യോമ ഇന്ധന സ്റ്റേഷനുകളും ഉണ്ട്.
രാജ്യത്തെ എണ്ണ സംസ്കരണശേഷിയിൽ 14.1 ശതമാനവും പെട്രോളിയം ഉത്പന്ന വിപണനശേഷിയിൽ 21 ശതമാനവും ബിപിസിഎലിനുണ്ട്. ഈ ശേഷി വാങ്ങുന്ന കന്പനി താമസിയാതെ ഐഒസിക്കും എച്ച്പിസിഎലിനും ഭീഷണിയാകും. ചിലപ്പോൾ അവയെ ഏറ്റെടുക്കാനും തുനിഞ്ഞെന്നു വരും.
ബിപിസിഎലിനൊപ്പം കോൺകോർ (കണ്ടെയ്നർ കോർപറേഷൻ ഓഫ് ഇന്ത്യ), ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ (എസ്സിഐ) എന്നിവയുടെ നിയന്ത്രണവും സ്വകാര്യമേഖലയ്ക്കു നല്കാനാണു നീക്കം.
കോൺകോറിലെ 30.8 ശതമാനം ഓഹരിക്ക് 13,400 കോടി, ഷിപ്പിംഗ് കോർപറേഷന്റെ 63.7 ശതമാനം ഓഹരിക്കു 2000 കോടി രൂപ എന്നിങ്ങനെയാണു കിട്ടാൻ സാധ്യത.
പെട്രോളിയം മേഖല സ്വകാര്യ കുത്തകകളുടെ കൈയിലേക്ക്
11:45 PM Nov 21, 2019 | Deepika.com