ന്യൂഡൽഹി: നിശ്ചിതകാലത്തേക്കുള്ള കരാർ ജോലികൾക്കു നിയമസാധുത്വം നല്കിക്കൊണ്ടു പുതിയ വ്യവസായ ബന്ധനിയമം (കോഡ് ഓൺ ഇൻഡസ്ട്രിയൽ റിലേഷൻസ്) തയാറായി. തൊഴിൽ നിയമങ്ങളിൽ മൗലികമായ പല മാറ്റങ്ങളും നിർദേശിക്കുന്ന ബില്ലിനു കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. ഈ സമ്മേളനകാലത്തുതന്നെ ബിൽ പാർലമെന്റിൽ അവതരിപ്പിക്കും.
പുതിയ കോഡിന്റെ കരടിലെ ഒരു സുപ്രധാന നിർദേശം ഇപ്പോൾ ഉപേക്ഷിച്ചു.
നൂറിലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ സർക്കാർ അനുമതിയില്ലാതെ പിരിച്ചുവിടീലോ ലേ ഓഫോ അടച്ചുപൂട്ടലോ നടത്തരുതെന്നാണു നിലവിലെ നിയമം. ഇതു 300 പേരിലേറെ ഉള്ള സ്ഥാപനങ്ങൾക്കാക്കാനാണു കരടിൽ നിർദേശിച്ചിരുന്നത്. തൊഴിലാളി യൂണിയനുകളുടെ എതിർപ്പിനെ തുടർന്ന് 100 പേരിലധികം എന്ന പഴയ വ്യവസ്ഥ തുടരാൻ തീരുമാനിച്ചു. പിരിച്ചുവിടുന്പോൾ കൂടുതൽ നഷ്ടപരിഹാരത്തിനുള്ള നിർദേശങ്ങളും പിൻവലിച്ചു.
എന്നാൽ സംസ്ഥാനങ്ങൾക്ക് ഈ വ്യവസ്ഥയിൽ മാറ്റം വരുത്താം എന്നു പുതിയ ബില്ലിൽ ചേർക്കുന്നുണ്ട്. സമീപ വർഷങ്ങളിൽ ചില സംസ്ഥാനങ്ങൾ പരിധി 300 ആക്കിയിരുന്നു. അവയ്ക്കു പരിധി കുറയ്ക്കാത മുന്നോട്ടുപോകാം. ഗുജറാത്ത്, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങൾ 300-ലേക്ക് ഉയർത്തിയിരുന്നു. തൊഴിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിയമനിർമാണാധികാരമുള്ള ഉഭയ പട്ടികയിൽപെട്ട വിഷയമാണ്.
നിശ്ചിതകാല ജോലി നിയമാനുസൃതമാകുന്നതോടെ കരാർ ജോലി സന്പ്രദായം എളുപ്പമാകും. പല കന്പനികളും മൂന്നാം കക്ഷികൾ വഴിയാണു കരാർ ജോലി നല്കുന്നത്. ഇനിയതു നേരിട്ടു നടത്താം.
പുതിയ നിയമത്തിലെ ശ്രദ്ധേയകാര്യം നിശ്ചിതകാല ജീവനക്കാർക്കു സ്ഥിരം ജീവനക്കാർക്കുള്ള ശന്പളവും നൈയാമിക സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങളും ലഭിക്കും എന്നതാണ്. പ്രൊവിഡന്റ് ഫണ്ട് പോലുള്ള ആനുകൂല്യങ്ങൾ ലഭിക്കും.
കേന്ദ്രഗവൺമെന്റ് സ്ഥാപനങ്ങളിൽ ഒന്നര വർഷം മുന്പ് നിശ്ചിതകാല ജോലി അനുവദിച്ചിരുന്നു. ഇനി സ്വകാര്യമേഖലയിലും സംസ്ഥാന സർക്കാരുകളിലും പൊതുമേഖലയിലും ഇതാകാം.
14 ദിവസ നോട്ടീസ്
പണിമുടക്കിനു 14 ദിവസത്തെ നോട്ടീസ് എല്ലാ മേഖലകളിലും ബാധകമാക്കുന്നതാണു ബിൽ. അവശ്യസേവന മേഖലകളിൽ മാത്രമാണ് ഇതുവരെ 14 ദിവസ നോട്ടീസ് വ്യവസ്ഥ ഉണ്ടായിരുന്നത്.
നിശ്ചിതകാല ജോലികൾക്കു നിയമസാധുത നല്കുന്നു
11:45 PM Nov 21, 2019 | Deepika.com